ഡൽഹി സർക്കാരിനെതിരായ ഓർഡിനൻസിനെ എതിർക്കുമെന്ന് തൃണമൂൽ; കെജ്രിവാൾ മമതയെക്കണ്ട് പിന്തുണ തേടി

കോൽക്കത്ത: ഡൽഹി സർക്കാരിനെതിരെ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെ എതിർക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിൽക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും മമത ബാനർജി പറഞ്ഞു. കോൽക്കത്തയിൽ കൂടിക്കാഴ്ചയ്ക്കു ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനുമൊപ്പം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കേന്ദ്രസർക്കാർ ഭരണഘടന മാറ്റിയേക്കുമെന്ന് ഭയപ്പെടുന്നു, രാജ്യത്തിന്റെ പേരുപോലും മാറ്റിയേക്കാം. അവർ സുപ്രീം കോടതി വിധികളെ പോലും മാനിക്കുന്നില്ല- മമത ആരോപിച്ചു.
ബി.ജെ.പി. രാജ്യത്തിന്റെ പേരുതന്നെ മാറ്റി പാര്‍ട്ടിപ്പേര് നല്‍കുമെന്നും ഭരണഘടനയെ തകര്‍ക്കുമെന്നും മമത പറഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി. അതിക്രമം നടത്തുകയാണെന്നു പറഞ്ഞ മമത, സുപ്രീംകോടതിക്കു മാത്രമേ ഇനി രാജ്യത്തെ രക്ഷിക്കാനാവൂ എന്നും വ്യക്തമാക്കി. സുപ്രീംകോടതി വിധികളെ മറികടക്കാന്‍ കേന്ദ്രം ഗവര്‍ണറെ ഉപയോഗിക്കുകയും ഓര്‍ഡിനന്‍സും ഇറക്കി കളിക്കുകയും ചെയ്യുന്നു. അവര്‍ കോടതി വിധികളെ ബഹുമാനിക്കുന്നില്ലെന്നും മമത ആരോപിച്ചു.
കേന്ദ്ര നീക്കത്തെ രാജ്യസഭയില്‍ പരാജയപ്പെടുത്തുകയാണെങ്കില്‍, അത് 2024-ന് മുന്‍പുള്ള സെമി ഫൈനലായിരിക്കുമെന്ന് കെജ്രിവാള് പറഞ്ഞു. ഇതൊരു ഡല്‍ഹിയെ സംബന്ധിച്ച് മാത്രമുള്ള കാര്യമല്ല. ബംഗാള്‍ ഗവര്‍ണര്‍ പോലും ഇതേകാര്യം ചെയ്യും. ഭഗവന്ത് മാനും ഇതുതന്നെ പറയുന്നു. ഗവര്‍ണര്‍ ഒരുപാട് ബില്ലുകളിന്മേല് തീരുമാനമെടുക്കുന്നില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പറഞ്ഞതായും കെജ്രിവാള് മാധ്യമങ്ങളോട് പറഞ്ഞു.
തലസ്ഥാനത്തെ ക്രമസമാധാനം, പോലീസ്, റവന്യു ഒഴികെയുള്ള മറ്റെല്ലാ അധികാരങ്ങളും സംസ്ഥാന സർക്കാരിനാണെന്നും ലെഫ്റ്റനന്റ് ഗവർണർക്കല്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച രാത്രി കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയത്.
ഓർഡിനൻസ് അനുസരിച്ച് ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം, അവരുമായി ബന്ധപ്പെട്ട വിജിലൻസ് കാര്യങ്ങളുടെ ശിപാർശ എന്നിവ യ്ക്കെല്ലാം "നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അഥോറിറ്റി’ക്കാണ് അധികാരം. ഈ അഥോറിറ്റിയുടെ അധികാര പരിധി വർധിപ്പിക്കുക വഴി സർക്കാരിന്റെ അധികാരങ്ങളെ മുഴുവനായി റദ്ദാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.