ത്രിപുരയിൽ തുടർഭരണം ഉറപ്പിച്ച് ബിജെപി സഖ്യം; സിപിഎമ്മിന് വൻ വോട്ടുചോർച്ച; പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടം

Tripura Assembly Election results
 


അഗര്‍ത്തല: ത്രിപുരയില്‍ സിപിഎമ്മിന് അഞ്ചു വര്‍ഷം മുമ്പ് ഭരണം പോയതിന് പിന്നാലെ ഇപ്പോള്‍ മുഖ്യപ്രതിപക്ഷ സ്ഥാനവും നഷ്ടമായി. കേവല ഭൂരിപക്ഷം പിന്നിട്ട് ബിജെപി അധികാരം നിലനിര്‍ത്തിയപ്പോള്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ ത്രിപമോത പാര്‍ട്ടി മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു.

തിപ്രമോത്ത ഇരുപക്ഷത്തെയും വോട്ടുകൾ ചോർത്തിയെങ്കിലും കൂടുതൽ തിരിച്ചടിയേറ്റത് സിപിഎം കോൺഗ്രസ് സഖ്യത്തിനാണ്.  ഗോത്രവർഗ്ഗ മേഖലകളിലെ സീറ്റുകൾ തൂത്തുവാരിയ തിപ്ര മോത ബിജെപി കഴിഞ്ഞാൽ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. 
 
ത്രിപുരയില്‍ ഇത്തവണ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായത്. ദീര്‍ഘകാലം ത്രിപുര ഭരിച്ച ശേഷം 2018-ല്‍ അധികാരം നഷ്ടമായെങ്കിലും ബിജെപിയുമായുള്ള വോട്ടിങ് വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു. 35 സീറ്റുകളില്‍ വിജയിച്ച് അധികാരം നേടിയ ബിജെപിക്ക് 43.59 ശതമാനം വോട്ടുകളാണ് അന്ന് ലഭിച്ചിരുന്നത്. 16 സീറ്റകള്‍ നേടിയ സിപിഎമ്മിന് 42.22 ശതമാനം വോട്ടുകള്‍ നേടാനായിരുന്നു എന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ ഇത്തവണ 11 സീറ്റുകളിലൊതുങ്ങിയ സിപിഎമ്മിന് 24.6 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. 32 സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് 39 ശതമാനത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്. സിപിഎമ്മുമായി സഖ്യത്തില്‍ മത്സരിച്ച് മൂന്ന് സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസ് 8.6 ശതമാനം വോട്ടുകളാണ് നേടിയത്. 13 സീറ്റുകളോടെ മുഖ്യപ്രതിപക്ഷമായി മാറിയ ത്രിപമോത പാര്‍ട്ടിക്ക് 22 ശതമാനത്തോളം വോട്ടുകള്‍ പിടിക്കാനായി.
 
ഇടത്-കോണ്‍ഗ്രസ് സഖ്യം പുറത്ത് കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉണ്ടാക്കിയ കൂട്ടുക്കെട്ടില്‍ ഉള്‍പ്പോര് രൂക്ഷമായിരുന്നു. ന്യൂനപക്ഷ മേഖലകളില്‍ മാത്രമാണ് സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. ഗോത്ര വിഭാഗങ്ങളുടെ വോട്ടുകള്‍ ത്രിപ മോതയ്ക്ക് അനുകൂലമായി പോയപ്പോള്‍ ബംഗാളി വോട്ടര്‍മാര്‍ ബിജെപി-ഐപിഎഫ്ടിക്ക് പിന്നില്‍ ഏകീകരിച്ചതായും വിലയിരുത്തപ്പെടുന്നു. ഇത് കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യത്തിന്റെ മൊത്തത്തിലുള്ള സീറ്റ് വിഹിതം കുറയാന്‍ കാരണമായി.