പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ

google news
popular front
 


ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ അധ്യക്ഷനായ ട്രൈബ്യൂണലാണ് പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവച്ചത്. നിരോധനം സംബന്ധിച്ച് സർക്കാർ ഉത്തരവ് പരിശോധിക്കാനാണ് ട്രൈബ്യൂണലിനെ കേന്ദ്രം നിയമിച്ചത്.

യു.എ.പി.എ നിയമപ്രകാരം ഏതെങ്കിലും സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നടപടി ട്രൈബ്യൂണല്‍ ശരിവെക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം കണക്കിലെടുത്ത തെളിവുകളും രേഖകളും പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണലിന്റെ നടപടി.


2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) 8 അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി.

നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടർനടപടി പ്രഖ്യാപിച്ചത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ ആറ് മാസത്തിനകം വിശദമായ വാദം കേട്ട് നിരോധനം നിയമസാധുതയുള്ളതാണോയെന്ന് തീരുമാനമെടുക്കും എന്നായിരുന്നു ഉത്തരവ്. 
 

പോപ്പുലര്‍ ഫ്രണ്ടിന് പുറമേ അതിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ നിരോധനമാണ് ട്രൈബ്യൂണല്‍ ശരിവെച്ചത്.

Tags