മുംബൈ: താന്‍ തല കുനിക്കില്ലെന്നും ശിവസേന വിടില്ലെന്നും സഞ്ജയ് റാവത്ത് എംപി. ഭൂമി കുംഭകോണ കേസില്‍ ഇ.ഡി ഇന്ന് സഞ്ജയ് റാവത്തിന്‍റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. നിലവില്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണ് സഞ്ജയ് റാവത്ത്.
നേരത്തെ ഇ.ഡിയുടെ ദക്ഷിണ മുംബൈ ഓഫീസിലേക്ക് എത്തിച്ചപ്പോള്‍ സഞ്ജയ് റാവത്ത് പറഞ്ഞതിങ്ങനെ- "അവർ (ഇ.ഡി) എന്നെ അറസ്റ്റ് ചെയ്യാൻ പോകുന്നു. പക്ഷേ ഞാന്‍ തല കുനിക്കില്ല"- റാവത്ത് പറഞ്ഞു.
ഭൂമി കുംഭകോണ കേസിൽ ചോദ്യംചെയ്യലിന് ഹാജരാവാന്‍ നേരത്തെ ഇ.ഡി സഞ്ജയ് റാവത്തിന് നോട്ടീസ് അയച്ചിരുന്നു. ജൂലൈ 20നും 27നും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അയച്ച സമൻസുകൾ സഞ്ജയ് റാവത്ത് കൈപ്പറ്റിയെങ്കിലും പാർലമെന്റ് സമ്മേളനം ഉള്ളതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. പകരം ഓഗസ്റ്റ് 7ന് ശേഷമുള്ള തിയ്യതി അനുവദിക്കാൻ ആണ് അഭിഭാഷകൻ മുഖേന സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടത്.
അതേസമയം, റാവത്ത് ഇ.ഡി കസ്റ്റഡിയിലാണ്. 9 മണിക്കൂർ ഇന്ന് ചോദ്യം ചെയ്‌തിരുന്നു. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിനുശേഷമാണ് നടപടി.മുംബൈയിലെ വസതിയിൽ എത്തിയായിരുന്നു പരിശോധനയും ചോദ്യംചെയ്യലും. ഭവന നിർമ്മാണപദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്തത്. അർധസൈനിക വിഭാഗത്തിന്റെ സുരക്ഷയോടെയായിരുന്നു ഇ.ഡി. നടപടി. സഞ്ജയ് റാവുത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ വീടിന് മുൻപിൽ തടിച്ചുകൂടിയിരുന്നു. നേരത്തെ സഞ്ജയ് റാവുത്തിന്റെ കുടുംബത്തിന്റെ 11 കോടിയോളം രൂപയുടെ ആസ്തി ഇ.ഡി. കണ്ടുകെട്ടിയിരുന്നു.