ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയും; മുന്നറിയിപ്പുമായി ഗുസ്തി താരങ്ങൾ

ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്ന് ഗുസ്തി താരങ്ങൾ. ഈ മാസം 21ന് മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ബ്രിജ് ഭൂഷന്റെ ചോദ്യം ചെയ്യൽ വൈകുന്നതെന്ന് ഗുസ്തി താരം ബജരംഗ് പൂനിയ ആരോപിച്ചു. താരങ്ങൾക്ക് നീതി ലഭിച്ചേ പറ്റൂവെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തും പറഞ്ഞു.
പതിനഞ്ചാം ദിവസമാണ് ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ സമരമിരിക്കുന്നത്. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരിയാന, പഞ്ചാബ്,പടിഞ്ഞാറൻ ഉത്തർപ്രദേശ് മേഖലകളിൽ നിന്നുള്ള കർഷകർ ജന്തർ മന്തറിലെത്തി. സമരക്കാരെ ബ്രിജ് ഭൂഷൻ ഭീഷണിപ്പെടുത്തുന്നതായി ബജരംഗ് പൂനിയ പറഞ്ഞു. വൈകിട്ട് 7 മണിക്ക് ജന്തർ മന്തറിൽ മെഴുകുതിരി പ്രതിഷേധം ഗുസ്തി താരങ്ങൾ നടത്തും.
ഡൽഹിലേക്ക് വരുന്ന കർഷകരെ തടയാൻ ഡൽഹി - ഹരിയാന അതിർത്തിയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ജന്തർ മന്ദറിലും കർശന നിയന്ത്രണമാണ്. രാജ്യത്ത് പാവപ്പെട്ടവർക്കും പണക്കാർക്കും രണ്ടു നീതിയാണെന്ന് ബജ്രംഗ് പുനിയ ആരോപിച്ചു.
അതേസമയം,ഗുസ്തി താരങ്ങൾക്ക് പിന്തുണ അർപ്പിച്ച് ഇടതുപക്ഷ പാർട്ടികളുടെ വനിതാ സംഘടനകൾ രംഗത്തെത്തി. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഎമ്മിന്റെ പോഷക സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ(എഐഡബ്ല്യുഎ), സിപിഐയുടെ പോഷക സംഘടനയായ നാഷണൽ ഫെഡറേഷൻ ഫോർ ഇന്ത്യൻ വിമൻ(എൻഎഫ്ഐഡബ്ല്യു) എന്നിവർ അറിയിച്ചു.
സമരത്തിൽ പങ്കുചേരുമെന്ന് എഐഎംഎസ്എസ്, എഐഎഎംഎസ് എന്നീ സംഘടനകളും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ നഗരങ്ങളിലും പൊതുസ്ഥലങ്ങളിലും സമരം നടത്തി ബിജെപിയുടെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് വ്യക്തമാക്കി നൽകുമെന്ന് ഇവർ അറിയിച്ചു.