കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ. കോടതി നടപടികൾക്ക് ഒഴികെ പ്രതികൾ കണ്ണൂരിൽ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ദിവസം ഏപ്രിൽ ആറിന് രാത്രിയാണ് പുല്ലൂക്കര സ്വദേശി മൻസൂറിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജന്റായിരുന്ന മൻസൂറിന്റെ സഹോദരൻ മുഹ്സിനെ ലക്ഷ്യം വച്ചുള്ള ആക്രമണാണ് കൊലപാതകത്തിൽ കലാശിച്ചത്. ബോംബേറിൽ ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകം നടന്ന സ്ഥലത്ത് നിന്നാണ് ഒന്നാം പ്രതിയെ പിടികൂടുന്നത്. ഷിനോസ് എന്ന ആളുടെ ഫോണിൽ നിന്നാണ് മറ്റുള്ള പ്രതികളെ കുറിച്ച് നിർണായക തെളിവ് കിട്ടിയത്. ലോക്കൽ പൊലീസിൽ നിന്നും ക്രൈബ്രാഞ്ച് ഏറ്റെടുത്ത കേസിൽ പ്രതികളെ ഒന്നൊന്നായി പിടികൂടി. ഇതിനിടെ രണ്ടാം പ്രതി രതീഷിനെ കോഴിക്കോട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതും വലിയ വിവാദമായിരുന്നു. വാട്സാപ്പിലൂടെ പ്രതികൾ നടത്തിയ ഗൂഢാലോചന ക്രൈംബ്രാഞ്ച് കണ്ടെത്തി. പതിനൊന്ന് പേരുള്ള പ്രതി പട്ടിയിൽ ഒമ്പത് പേരാണ് ജയിലുളളത്. ജാബിർ ഇപ്പോഴും ഒളിവിലാണ്.
Comments