തിരുവനന്തപുരം: സംസ്ഥാനത്ത് 7,000 മരണങ്ങള് കൂടി കോവിഡ് മരണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ പട്ടികയ്ക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.രേഖകളുടെ അഭാവം കൊണ്ട് വിട്ടുപോയതാകാമെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വാദം. രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും മന്ത്രി വിശദീകരിച്ചു.
കോവിഡ് മരണങ്ങൾ ഒളിപ്പിച്ച് സർക്കാർ മേനി നടിക്കുകയാണന്ന് പ്രതിപക്ഷം നിയമസഭയിൽ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. കൊവിഡിൽ സർക്കാറിൻ്റെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മരണക്കണക്ക് ഒളിപ്പിക്കുന്നില്ലെന്നും അർഹരായവർക്ക് മുഴുവൻ ധനസഹായം ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.