കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസറായ പ്രിയ വര്‍ഗീസിന്റെ യോഗ്യത പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഹൈക്കോടതി വിധി ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അധ്യാപനപരിചയകാലം എത്തരത്തിലാണ് നിര്‍ണയിക്കേണ്ടതെന്നും അധ്യാപികമാരുടെ മറ്റേണിറ്റി ലീവുള്‍പ്പെടെയുളള വിഷയങ്ങള്‍ ഈ വിധിയോടെ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കുമെന്നും വിധി സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചു.
അധ്യാപകര്‍ അധ്യാപനജോലിയുടെ ഭാഗമായ ചില ഡെപ്യൂട്ടേഷനുകളില്‍ പോകാറുണ്ടെന്നും അക്കാദമിക് ഡെപ്യൂട്ടേഷന് അനുവദനീയമല്ലെങ്കില്‍ ഇന്ന് സര്‍വീസിലിരിക്കുന്ന ഒരുപാട് പ്രിന്‍സിപ്പല്‍മാരെ ആ സ്ഥാനത്ത് നിന്ന് മാറ്റേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ യോഗ്യതയ്ക്ക് പ്രിയാ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ.
ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സ്റ്റുഡന്റ് ഡയറക്ടര്‍ പദവിയും എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവിയും അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
യുജിസിയുടെ മാനദണ്ഡങ്ങള്‍ക്കപ്പുറം പോകാന്‍ കോടതിക്ക് കഴിയില്ലെന്നും യുജിസി റെഗുലേഷന് ആണ് പ്രധാനമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് വേണ്ടത് എട്ട് വര്‍ഷത്തെ അധ്യാപന പരിചയമാണ്. അതിനാൽ പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഗവേഷണകാലഘട്ടവും അധ്യാപനപരിചയമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.