തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഡിസംബർ അഞ്ചു മുതൽ 15 വരെ ചേരാൻ ആലോചന. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ നിലപാടെടുക്കും. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബിൽ അവതരിപ്പിച്ചേക്കും. ബില്ലിന്റെ കരടും നിയമവകുപ്പ് തയാറാക്കി.
മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലും സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ട്. ഒപ്പം മറ്റ് നിയമ നിർമാണ നടപടികളും ഉണ്ടാകും. സമ്മേളനം പിരിയാതെ ക്രിസ്മസിനു ശേഷം വീണ്ടും ചേർന്ന് ജനുവരി വരെ തുടരാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍വകലാശാലകളിലെ ഇടപെടലിന് ശാശ്വത പരിഹാരം കാണാന്‍ നേരത്തെ തന്നെ സിപിഎം രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന സമിതി കൂടി ഇക്കാര്യത്തില്‍ പച്ചക്കൊടി കാണിച്ചതോടെയാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.
നിയമ സർവകലാശാല ഒഴികെ സംസ്ഥാനത്തെ 15 സർവകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഗവർണർക്ക് പകരം ആര് ചാൻസലർ ആകും എന്നതിൽ ചർച്ചകൾ നടക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ശ്യാം ബി മേനോൻ കമ്മീഷൻ്റെയും എൻ കെ ജയകുമാർ കമ്മീഷൻ്റെയും റിപ്പോർട്ടുകൾ സർക്കാറിൻ്റെ പരിഗണനയിലാണ്.
ശ്യാം ബി മേനോൻ റിപ്പോർട്ടിലെ ശുപാർശ അനുസരിച്ച് ഓരോ സർവകലാശാലക്കും പ്രത്യേകം പ്രത്യേകം ചാൻസലർമാരാണ്. അക്കാദമിക് രംഗത്തെ വിദഗ്ധരെ ചാൻസലറാക്കണമെന്നാണ് ശുപാർശ. മുഖ്യമന്ത്രിയെ വിസിറ്റർ ആക്കണമെന്നും ശുപാർശയുണ്ട്. ജയകുമാർ കമ്മീഷൻ റിപ്പോർട്ടിൽ ചാൻസലർ ഗവർണർ തന്നെയാണെങ്കിലും അധികാരം വെട്ടിക്കുറക്കാനാണ് ശുപാർശ. ബദൽ സംവിധാനത്തെ കുറിച്ച് വിശദമായ ചർച്ചകൾക്ക് ശേഷമേ സർക്കാർ തീരുമാനമെടുക്കൂ. പ്രതിപക്ഷത്തിൻ്റെ പിന്തുണയോടെ ബിൽ പാസ്സാക്കനാണ് സർക്കാർ നീക്കം.
അതേസമയം, സഭ ബിൽ പാസ്സാക്കിയാലും നിയമമാകാൻ ഗവർണർ ഒപ്പിടണം. ഒപ്പിട്ടില്ലെങ്കില്‍ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാനാകും എന്നതിനെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ട്. ഇതിനാണ് ഭരണഘടനാ വിദഗ്ധനായ ഫാലി എസ്. നരിമാന് അടക്കമുള്ള ആളുകളില്‍ നിന്ന് ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള ഉപദേശം സര്‍ക്കാര്‍ തേടുന്നത്.
Comments