ബൈജൂസിന്റെ തിരുവനന്തപുരം ഡെവലപ്മെന്റ് സെന്റർ തുടരും: തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ

google news
byjusapp

തിരുവനന്തപുരം, നവംബർ 2, 2022: മുൻനിര വിദ്യാഭ്യാസ ആപ്പ് കമ്പനിയായ ബൈജൂസിന്റെ ചില പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം ഡെവലപ്മെന്റ് സെന്ററിലെ ജീവനക്കാർക്ക് ബാംഗ്ലൂർ ഓഫീസിലേയ്ക്ക് മാറാനുള്ള അവസരം നൽകിയിരുന്നു. മികച്ച പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയ്ക്ക് ശേഷം തിരുവനന്തപുരം ടെക്നോപാർക്കിൽ, ഡെവലപ്മെന്റ് സെന്റർ തുടരാൻ തീരുമാനമായി. ഡെവലപ്മെന്റ് സെന്ററിലെ 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ തുടരാൻ കഴിയും. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃക്രമീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്നങ്ങൾ തൻ്റെ ശ്രദ്ധയിൽ വന്നതെന്ന് ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. "എൻ്റെ വേരുകൾ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു, തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ യാതൊരു മാറ്റവുമില്ലാതെ തുടരാൻ തീരുമാനമായി," ബൈജു അറിയിച്ചു.  

 

കേരളത്തിൽ നിലവിൽ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. സംസ്ഥാനത്തിൻ്റെ വികസനപ്രവർത്തനങ്ങളിൽ തുടർന്നും ബൈജൂസിൻ്റെ  മികച്ച സാന്നിധ്യമുണ്ടാകും. ഈ സാമ്പത്തിക വർഷത്തിൽ മൂന്ന് ഓഫീസുകൾ കൂടി കേരളത്തിൽ ആരംഭിക്കും. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരങ്ങൾ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരും.

 

Tags