കൊച്ചി: പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളെ ജയിൽ മാറ്റാൻ ഉത്തരവ്. കണ്ണൂരിൽനിന്നു വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് കൊച്ചിയിലെ സിബിഐ കോടതി ഉത്തരവിട്ടത്.
കേസിലെ മുഖ്യപ്രതിയായ സിപിഎം നേതാവ് പീതാംബരന് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയിരുന്നു. സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് കോടതിയിൽ ഇന്ന് മാപ്പ് എഴുതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ ജയിൽ മാറ്റാൻ ഉത്തരവിട്ടത്. പ്രതി പീതാംബരന്റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്.
ചട്ടവിരുദ്ധമായി പ്രതി എ. പീതാംബരന് ചികിൽസ അനുവദിച്ചതോടെയാണ് കോടതി കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനോട് വിശദീകരണം തേടിയത്. ജയിൽ സൂപ്രണ്ട് ആർ. സാജൻ മറ്റൊരു കേസിൽ സസ്പെൻഷനിലായതു കൊണ്ടാണ് ജോയിൻ്റ് സൂപ്രണ്ട് നസീം ഹാജരായത്. കോടതിയുടെ അനുമതിയില്ലാതെ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് പീതാംബരന് ആയുർവേദ ചികിൽസ അനുവദിച്ചത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങൾ നടത്തിയത്.
ഒക്ടോബർ 19നാണ് പീതാംബരന് വിദഗ്ധ ചികിത്സ വേണമെന്ന് ജയിൽ ഡോക്ടർ നിർദേശിച്ച് റിപ്പോർട്ട് നൽകിയത്. തുടർന്ന് സിബിഐ കോടതിയുടെ അനുമതിയില്ലാതെ സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് പീതാംബരന് 40 ദിവസത്തെ ആയുർവേദ ചികിത്സ നിർദേശിക്കുകയായിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്.