കോഴിക്കോട്: എം.ടി.വാസുദേവൻ നായർക്ക് പിറന്നാൾ ആശംസകൾ നേരാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. ഉച്ചയ്ക്ക് 12-നാണ് മുഖ്യമന്ത്രി നടക്കാവ് കൊട്ടാരം റോഡിലെ എംടിയുടെ വീടായ ‘സിതാര’യിൽ എത്തിയത്. മുഖ്യമന്ത്രിയോടൊപ്പം മുന്‍ എം.എല്‍.എമാരായ എ പ്രദീപ് കുമാര്‍, പുരുഷന് കടലുണ്ടി തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
പിറന്നാൾ സമ്മാനമായി മുഖ്യമന്ത്രി എംടിയെ ഷാൾ അണിയിച്ച് പൂച്ചെണ്ട് നൽകി. കാൽ മണിക്കൂറോളം സൗഹൃദ സംഭാഷണത്തിനു ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
സൗഹൃദ സംഭാഷണങ്ങളോടെ ആരംഭിച്ച കൂടിക്കാഴ്ച ഗൗരവം നിറഞ്ഞ ചര്‍ച്ചകളിലേക്ക് വഴിമാറി. എം.ടിയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞായിരുന്നു തുടക്കം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് എന്തെങ്കിലും ചെയ്യേണ്ട കാര്യങ്ങളുണ്ടോ എന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ബാബുരാജ് അക്കാദമിയുടെ കാര്യത്തിൽ പ്രത്യേക പരിഗണന വേണമെന്നായിരുന്നു എംടിയുടെ മറുപടി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം പി.എച്ച്.ഡി നേടിയ ഉദ്യോഗാര്‍ഥികള്‍ നിയമനവുമായി ബന്ധപ്പെട്ട് നല്കിയ നിവേദനം എം.ടി മുഖ്യമന്ത്രിക്ക് നല്കി. കാല് മണിക്കൂറോളം സൗഹൃദ സംഭാഷണത്തിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
Comments