കോട്ടയം: മാങ്ങാനത്ത് സർക്കാർ സംരക്ഷണ കേന്ദ്രത്തിൽനിന്ന് ഒമ്പത് പെൺകുട്ടികൾ കാണാതായ സംഭവത്തിൽ മഹിളാ സമഖ്യ സൊസൈറ്റിക്കെതിരെ നടപടിക്ക് ശിപാർശ. സൊസൈറ്റിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന് വനിത ശിശു വികസനവകുപ്പ് ഡയറക്ടർക്ക് ശിശുക്ഷേമ സമിതി റിപ്പോർട്ട് നൽകി. സംസ്ഥാന വനിത ശിശു വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമിന്റെ നടത്തിപ്പ് മഹിളാ സമഖ്യ സൊസൈറ്റിക്കാണ്. സ്ഥാപനം അടച്ചുപൂട്ടണമെന്നാണ് നിർദേശം.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് അയച്ചതായി ഡെപ്യൂട്ടി ഡയറക്ടർ ജൈമനി കുമാർ ശ്രീവാസ്തവ പറഞ്ഞു. പെൺകുട്ടികൾ എന്തുകൊണ്ട് പുറത്തു പോയി എന്ന് അന്വേഷിക്കും.
ഷൽടർ ഹോമിലെ പെൺകുട്ടികൾ പ്രതിഷേധിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഷെൽട്ടർ ഹോം ആയിട്ടും പെൺകുട്ടികളുടെ പരാതികൾ എന്തുകൊണ്ട് വകുപ്പ് അറിഞ്ഞില്ല എന്ന് ജൈമനി കുമാർ ശ്രീവാസ്തവ ചോദിച്ചു. കമ്മീഷൻ പ്രതിനിധി നേരിട്ട് കോട്ടയത്തെത്തി സ്ഥിതി പഠിക്കും. കോട്ടയത്തെ മറ്റ് ഷെൽട്ടർ ഹോമുകളും കമ്മീഷൻ പ്രതിനിധി സന്ദർശിക്കും.
കുട്ടികളെ പുറത്ത് കടക്കാൻ സഹായിച്ചത് ആരാണ് എന്നും, എന്ത് നടപടി ആണ് സ്വീകരിച്ചത് എന്നും അറിയേണ്ടതുണ്ട്. രണ്ടാഴ്ചത്തെ സമയം കേരള സർക്കാരിന് അനുവദിച്ചിട്ടുണ്ടെന്നും ജൈമനി കുമാർ ശ്രീവാസ്തവ വ്യക്തമാക്കി.
വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ച്ചയാണ് കൗമാരക്കാരായ ഒമ്പത് പെൺകുട്ടികൾ രക്ഷപ്പെട്ടത്. രാത്രിയോടെ കുട്ടികൾ രക്ഷപ്പെട്ടെങ്കിലും സ്ഥാപനത്തിലെ ജീവനക്കാർ വിവരം അറിഞ്ഞത് പുലർച്ചെ അഞ്ചര മണിയോടെ മാത്രമാണ്. രക്ഷപ്പെട്ടവരിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് ഒമ്പത് പേരെയും കണ്ടെത്തിയത്. വീട്ടുകാരെ കാണാൻ ഷെൽട്ടർ ഹോം ജീവനക്കാർ അനുവദിക്കുന്നില്ലെന്നും കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികൾ നിർബന്ധിച്ച് ചെയ്യിച്ചതോടെ മനം മടുത്ത് സ്ഥലം വിടുകയായിരുന്നെന്നുമാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്.