ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ തയ്യാറായി. ബില്ല് പാസാക്കാനായി അടുത്തമാസം നിയമസഭാ സമ്മേളനം വിളിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.കരട് ഓര്‍ഡിനന്‍സ് എന്ന പേരില്‍ തയ്യാറായ ഇത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഡിസംബര്‍ 5 മുതല്‍ 15 വരെയാകും സഭാ സമ്മേളനം ചേരുക.
നിലവില്‍ സംസ്ഥാനത്തെ 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ ഗവര്‍ണറാണ്. ഒരിടക്ക് ചാന്‍സലര്‍ പദവി ഒഴിയാന്‍ അദ്ദേഹം സന്നദ്ധത കാണിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ബില്ലിന് അംഗീകാരം നല്‍കുമോയെന്നത് അറിയേണ്ടതുണ്ട്.
9 സർവകലാശാലകളിലെ വിസിമാരോട് രാജിവെക്കാൻ നിർദേശിച്ച ഗവർണറുടെ നിലപാടാണ് സർക്കാർ തീരുമാനത്തിന് കാരണം. നേരത്തെ ഗവർണർക്ക് ചാൻസലർ പദവി നൽകേണ്ടതില്ലെന്നും ഓരോ സർവകലാശാലക്കും പ്രത്യേകം ചാൻസലർ വേണമെന്നും ഉന്നതവിദ്യാഭ്യാസ പരിഷ്കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി മേനോൻ കമ്മീഷനും നിർദ്ദേശിച്ചിരുന്നു.
Comments