ന്യൂഡല്‍ഹി: കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ പരിശോധനപോലും നടത്താതെ സ്വകാര്യ മെഡിക്കല്‍ കോളേജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ സംബന്ധിച്ച് സുപ്രീം കോടതി വിശദീകരണം തേടി. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ റോയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളേജിന് പരിശോധനപോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ സംബന്ധിച്ചാണ് വിശദീകരണം തേടിയത്.
ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണു കോടതി സർക്കാരിനോടു വിശദീകരണം തേടിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. വിശദീകരണം സത്യവാങ്മൂലമായി നൽകാനും ജസ്റ്റിസുമാരായ ബി.ആര്.ഗവായ്, ബി.വി.നാഗരത്ന എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
വാളയാറില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി.എന്‍.പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷനല്‍ ട്രസ്റ്റ് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി നിർദ്ദേശം. പുതിയ കോളജുകള്‍ക്ക് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്ന നയപരമായ തീരുമാനം ചൂണ്ടിക്കാട്ടിയാണു തങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതെന്നു ട്രസ്റ്റിന്റെ അഭിഭാഷകൻ വാദിച്ചു.
അതേസമയം, ഇതേ കാലയളവില്‍ പരിശോധന പോലും നടത്താതെ ചെര്‍പ്പുളശേരിയിലെ റോയല്‍ എഡ്യൂക്കേഷനല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും അഭിഭാഷകൻ ആരോപിച്ചു. ഇതുസംബന്ധിച്ച വിവരാവകാശ രേഖയും കൈമാറി. തുടർന്നാണ് സർക്കാരിനോടു സുപ്രീം കോടതി വിശദീകരണം തേടിയത്.
ചെര്‍പ്പുളശ്ശേരിയിലെ റോയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോളേജ് പൂട്ടിച്ചു. തുടര്‍ന്ന് ഈ കോളേജില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
Comments