തിരുവനന്തപുരം:ശബരിമല യാത്രക്കാരിൽ നിന്ന് റെയില്‍വേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ ഉയർന്ന വിമർശനത്തിൽ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രിയായ വി അബ്ദുറഹിമാന് കത്തയച്ചു. ശബരിമല സ്പെഷ്യല്‍ ട്രെയിനുകളില്‍ ഉയര്‍ന്ന അധിക നിരക്ക് ഈടാക്കുന്നത് കൊടിയ ചൂഷണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാന് ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്ന നീക്കം അനുവദിക്കാന്‍ കഴിയില്ലെന്ന് കത്തില്‍ മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും അമിതനിരക്ക് പിന്‍വലിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാന് കത്തില്‍ ആവശ്യപ്പെട്ടു
ഹൈദരബാദ് – കോട്ടയം യാത്രയ്ക്ക് 590 രൂപയാണ് സ്ലീപ്പര്‍ നിരക്ക്. എന്നാല്‍, ശബരി സ്പെഷ്യല്‍ ട്രെയിന്‍ നിരക്ക് 795 രൂപയാണ്. 205 രൂപ അധികമായി ഈടാക്കുന്നു. ജാതി-മത ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും എത്തുന്ന രാജ്യത്തെ തന്നെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ഒരു തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് നടത്തുന്ന വിശുദ്ധ യാത്രയെ കച്ചവടക്കണ്ണോടെ കാണുന്നത് ശരിയല്ല. ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ എത്തുന്നത്.സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുമാണ് ശബരിമല തീര്‍ത്ഥാടനത്തിന് പ്രധാനമായും ട്രെയിന്‍ ആശ്രയിക്കുന്നതെന്നും അതുകൊണ്ടു ഇതിൽ ഇടപെട്ട് പരിഹാരം കാണണമെന്നുമാണ് കത്തിലെ ആവശ്യം.
Comments