തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ഡീസൽ വാങ്ങാൻ 20 കോടി രൂപ അനുവദിച്ച് സർക്കാർ. ബുധനാഴ്ച തുക കെഎസ്ആർടിസിക്ക് ലഭിക്കും. ഇതോടെ ഡീസൽ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. എന്നാൽ ബുധനാഴ്ച വരെ സർവീസ് എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് കെഎസ്ആർടിസി.
എണ്ണ കമ്പനികളുടെ കുടിശ്ശിക വീട്ടാനും ഇന്ധനം വാങ്ങാനും പണമില്ലാതെ പ്രതിസന്ധി രൂക്ഷമായതിനേത്തുടര്ന്നാണ് കെ.എസ്.ആര്.ടി.സിക്ക് സര്‍ക്കാര്‍ അടിയന്തിര സഹായം അനുവദിച്ചത്.
ഡീസൽ കുടിശിക ഇനത്തിൽ 13 കോടി രൂപയാണ് കെഎസ്ആർടിസി ഇന്ധനക്കമ്പനികൾക്ക് നൽകാനുള്ളത്. കുടിശിക നൽകാതെ ഡീസൽ നൽകാനാവില്ലെന്ന് കമ്പനികൾ നിലപാടെടുത്തതോടെയാണ് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമായത്. ഇതേത്തുടര്‍ന്ന് ഓര്‍ഡിനറി ബസുകള്‍ വെട്ടിക്കുറച്ചിരുന്നു.
ബൾക്ക് പർച്ചേസ് വിഭാഗത്തിന് കൂടിയ വില ഈടാക്കിയതിനെത്തുടർന്ന് റീട്ടെയിലായാണ് ഇപ്പോൾ ഇന്ധനം വാങ്ങുന്നത്. മുൻകൂട്ടി പണമടച്ച് ഓണ്‍ലൈനിൽ ഓർഡർ നൽകിയാലേ റീട്ടെയിലിൽ എണ്ണ കിട്ടൂ. എന്നിട്ടും 10 കോടി രൂപ വരെ കടമായി. ഈ തുക അടയ്ക്കാനില്ലാത്തതാണ് നിലവിൽ പ്രതിസന്ധി രൂക്ഷ മാക്കിയത്.
തുടര്‍ന്നാണ് അടിയന്തിര സഹായം ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി സര്‍ക്കാരിനെ സമീപിച്ചത്. 20 കോടി രൂപയാണ് കെ.എസ്.ആര്.ടി.സി. ആവശ്യപ്പെട്ടത്. ആവശ്യം പൂര്‍ണമായും അംഗീകരിച്ചുകൊണ്ട് ധനകാര്യവകുപ്പ് ഇന്നലെ തന്നെ ഉത്തരവിറക്കി. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള തുക ലഭിച്ചുവെന്നാണ് കോര്പറേഷന് മാനേജ്മെന്റിന്റെ വിലയിരുത്തല്‍. കെ.എസ്.ആര്.ടി.സി. ആവശ്യപ്പെട്ട തുക നല്കി എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
Comments