ന്യൂഡല്‍ഹി: 2022ലെ ഹജ്ജിനുള്ള കേന്ദ്ര കമ്മിറ്റി ക്വാട്ട പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 5747 പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുന്നത്. ഹജ്ജിന് പോകാൻ അപേക്ഷിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെടുന്നവർക്ക് അവസരം ലഭിക്കും. ഈ മാസം 26 നും 30 നും ഇടയിലായി നറുക്കെടുപ്പ് നടക്കുമെന്നാണ് അറിയിപ്പ്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അനുവദിച്ച ക്വോട്ട 56601 ആണ്. ഇതിൽ 55164 സീറ്റ് വിവിധ സംസ്ഥാനങ്ങൾക്കായി വീതിച്ചു നൽകി. ഇതനുസരിച്ചാണ് കേരളത്തിലുള്ള 5747 പേർക്ക് അവസരം ലഭിക്കുന്നത്. ഇതിന് പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവ് വരുന്ന സീറ്റുകളും കൂടി ലഭിച്ചാൽ കേരളത്തിൽ നിന്നും കൂടുതൽ പേർക്ക് അവസരം ലഭിച്ചേക്കും. ആഭ്യന്തര തീർത്ഥാടകരും വിദേശ തീർത്ഥാടകരും അടക്കം പത്ത് ലക്ഷം പേർക്കാണ് ഇത്തവണ ഹജ്ജിന് അനുമതി.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി വിദേശ തീർഥാടകർക്ക് ഹജ്ജ് കർമ്മത്തിന് സൗദി അറേബ്യ അനുമതി നൽകിയിരുന്നില്ല. എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തവണ വിദേശ തീർഥാടകരെ ഹജ്ജിന് അനുവദിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചത്.
ആഭ്യന്തര തീർത്ഥാടകരും വിദേശ തീർത്ഥാടകരും അടക്കം പത്ത് ലക്ഷം പേർക്കാണ് ഹജ്ജിന് അനുമതി. 65 വയസ്സിന് മുകളിലുള്ളവർക്ക് ഹജ്ജിന് അനുമതി നൽകില്ല. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമേ അനുമതി ഉണ്ടാവൂ എന്നും സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. വിദേശ തീർഥാടകർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഓരോ രാജ്യത്തിനും അനുവദിക്കേണ്ട ഹജ്ജ് ക്വട്ട സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കും. അതാത് രാജ്യങ്ങളുടെ സൗദിയിലെ എംബസിയുമായാണ് ഇക്കാര്യത്തിൽ ചർച്ച ഉണ്ടാകുക.
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. ദില്ലിയില്‍ ചേർന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ചെയർമാനെ തെരഞ്ഞെടുത്തത്.
Comments