കോട്ടയം: കോട്ടയത്തും മലയോര മേഖലകളിൽ കനത്ത മഴ. മേലുകാവ്, മൂന്നിലവ്, മുണ്ടക്കയം, എരുമേലി തുടങ്ങി മലയോര മേഖലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ശക്തമായ മഴയും ഉരുൾ പൊട്ടലുമുണ്ടായതോടെ കോട്ടയം ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചാരികൾ കുടുങ്ങികിടക്കുകയാണെന്ന് വിവരം. സഞ്ചാരികൾ മേച്ചാൽ പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇടുക്കി മൂലമറ്റത്തും കോട്ടയം മുന്നലവിലും ഉരുൾപൊട്ടലുണ്ടായി. പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറി. സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. നിലവിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ല. ഇവിടങ്ങളിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണുള്ളത്.
രക്ഷാപ്രവർത്തനത്തിന് പോലീസും അഗ്നിരക്ഷാ സേനയും പുറപ്പെട്ടിട്ടുണ്ട്. വഴിയിൽ കല്ലും മണ്ണും അടിഞ്ഞത് യാത്രക്ക് തടസമാകുകയാണ്.
ശക്തമായ മഴയെ തുടർന്ന് തീക്കോയി വാഗമൺ റോഡിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു. തീക്കോയിൽ നിന്നും മുകളിലേക്ക് വാഹനം നിലവിൽ കടത്തിവിടുന്നില്ല. മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളില്‍ മണിക്കൂറുകളായി മഴ കനക്കുന്നു. വാകക്കാട് രണ്ടാറ്റുമുന്നിയില്‍ പാലം വെള്ളത്തിനടിയിലായി.
മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിലവിൽ വെള്ളം കയറിയ നിലയിലാണ്. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കണ്ട്രോൾ റൂമുകൾ തുറന്നു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തും.ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം.
കനത്ത മഴയും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാവിലെ 7 വരെ കർശന ഗതാഗത നിയന്ത്രണം ഉണ്ടാവും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചക്കുകയും. വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.
Comments