തിരുവനന്തപുരം: ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ കമ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നെന്ന വിവാദ പരാമർശവുമായി സുപ്രീം കോടതി റിട്ട. ജസ്റ്റീസ് ഇന്ദു മൽഹോത്ര. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സന്ദർശത്തിനിടെയാണ് ജസ്റ്റീസ് ഇന്ദു മൽഹോത്ര വിവാദ പരാമർശം നടത്തിയത്.
താനും യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മൽഹോത്ര പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ദു മൽഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് വെച്ച് ഒരുകൂട്ടം ഭക്തരോട് സംസാരിക്കുന്ന വീഡിയോയിലാണ് വിവാദ പരാമർശമുള്ളത്.
ഹിന്ദുക്ഷേത്രങ്ങൾ മാത്രമാണ് ഇത്തരത്തിൽ ഏറ്റെടുക്കുന്നത്. വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങൾ കമ്യൂണിസ്റ്റ് സർക്കാരുകൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തിൽ കൈയേറ്റശ്രമം നടന്നു. എന്നാൽ താനും ചീഫ് ജസ്റ്റീസ് യു.യു ലളിതും ചേർന്ന് അത് അവസാനിപ്പിച്ചെന്നും അവർ പറഞ്ഞു.
നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവർ പറയുന്നതും ഇന്ദുമൽഹോത്ര നന്ദി പറയുന്നതും കേൾക്കാം. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് യു യു ലളിതും ഇന്ദുമൽഹോത്രയും ചേർന്ന ബഞ്ചാണ്.