ന്യൂഡൽഹി: കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍. മുന്‍ വിസി കെ.റിജി ജോണ്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അപ്പീൽ പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയത്.
യുജിസി മനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് നിലവിലെ നിയമനം. ഇത് കണക്കിലെടുത്ത് പുതിയ വിസിയെ നിയമിക്കണമെന്നാണ് ഹൈക്കോടതി വിധി. ഇതിനെതിരെയാണ് റിജി ജോൺ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. കാർഷിക വിദ്യാഭ്യാസം സംസ്ഥാന പട്ടികയിൽ ഉൾപ്പെട്ടതിനാൽ യുജിസി മാനദണ്ഡം ബാധകമല്ലെന്നാണ് റിജിയുടെയും സംസ്ഥാന സർക്കാരിന്റേയും വാദം.
2018-ലെ യു.ജി.സി. ചട്ടം പ്രകാരം രൂപീകരിക്കാത്ത സെര്‍ച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാന്‍സിലര്‍ ആയി നിയമിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. എന്നാല്‍ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാര്‍ഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന ലിസ്റ്റില്‍ പെട്ടവയാണ്. അതിനാല്‍ ഫിഷറീസ് സര്‍വ്വകലാശാലക്ക് യു.ജി.സി. ചട്ടം ബാധകമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1998, 2010, 2018 വര്‍ഷങ്ങളിലെ യു.ജി.സി. ചട്ടങ്ങളുടെ പരിധിയില്‍ നിന്ന് കാര്‍ഷിക സര്‍വകലാശാലകളെ ഒഴിവാക്കിയിട്ടുണ്ടെന്നും റിജി ജോണ്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സെര്‍ച്ച് കമ്മിറ്റിയില്‍ യു.ജി.സി. പ്രതിനിധി ഇല്ലാത്തതും നിയമനം റദ്ദാക്കുന്നതിന് കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റികളിലേക്ക് യു.ജി.സി. തങ്ങളുടെ വിദഗ്ധരെ അയക്കാറില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിലെ വിദഗ്ധരെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. വിദേശ സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. ഉള്ള ഏക അപേക്ഷകന് താന്‍ മാത്രം ആയിരുന്നു. അതിനാലാണ് തന്റെ പേര് മാത്രം സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments