കോട്ടയം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ താൻ ദ്രൗപതി മുർമുവിന് വോട്ട് ചെയ്തിട്ടില്ലെന്ന് മാണി സി. കാപ്പൻ. താൻ ബിജെപിയിലേക്ക് ഇല്ലെന്നും വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ പാലായിലെ ‘തോറ്റ എംഎൽഎ’യാണെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന തരത്തിൽ ചില വാർത്തകൾ ചില ദൃശ്യമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വന്നിരുന്നു. അത് സോഷ്യൽ മീഡിയയിൽ ചിലർ ആഘോഷിക്കുകയും ചെയ്തു. ഒരു കാരണവശാലും ബി.ജെ.പിയിലേക്കില്ലെന്ന് ഞാൻ തീർത്തുപറയുന്നു.”-കാപ്പൻ വ്യക്തമാക്കി.
“എൻഡിഎ സ്ഥാനാർഥിയായിരുന്ന ദ്രൗപതി മുർമുവിന് വോട്ട് ചെയ്തിട്ടില്ല. അങ്ങനെ ചെയ്താൽ അത് തുറന്ന് പറയാനുള്ള ധൈര്യം തനിക്കുണ്ട്. പാലയിലെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന ‘തോറ്റ എംഎൽഎ’ ആണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ”.
താൻ ബിജെപിയിൽ ചേരുകയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വന്ന വാര്‍ത്ത ചിലര്‍ ആഘോഷിക്കുകയാണെന്നും കാപ്പൻ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ താൻ സംസാരിച്ചിട്ടില്ല. ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് തനിക്ക് സുധാകരനുമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ബി.ജെ.പി അധ്യക്ഷൻ വീട്ടിൽ വന്നിട്ടുണ്ടെന്നും കാപ്പൻ സമ്മതിച്ചു. കേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷികവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വന്നതെന്നായിരുന്നു വിശദീകരണം.
”ഒരു സ്ഥലത്തേക്ക് ഇറങ്ങാൻ തിരക്കിട്ടു നിന്നപ്പോഴാണ് ഏതോ ഒരു ചാനൽ പ്രവർത്തകൻ ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്. അതിനുള്ള മറുപടിയിലാണ് ആർക്കും എവിടെയും പോകാമല്ലോ എന്ന് ഞാൻ പറഞ്ഞത്. ആ ഒരു തെറ്റേ ഞാൻ ചെയ്തിട്ടുള്ളൂ.”- കാപ്പൻ പറഞ്ഞു.
Comments