ജയിൽ മോചനം ആവശ്യപ്പെട്ട് മണിച്ചന്‍; പുതിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും

google news
Manichan demands release from prison
 

ന്യൂഡല്‍ഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ മോചനത്തിനായുള്ള പുതിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. മോചനത്തിന് മുപ്പത് ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന ഉത്തരവിൽ ഇളവ് തേടിയാണ് മണിച്ചന്‍റെ ഭാര്യ ഉഷ ചന്ദ്രനാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

മണിച്ചൻ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സ‍ർക്കാർ ഉത്തരവിറക്കിയെങ്കിലും  മണിച്ചന്‍ പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. 

പിഴ തുക കെട്ടിവച്ചാല്‍ മാത്രമേ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ജയില്‍ മോചനം വീണ്ടും അനന്തമായി നീളുന്നുവെന്ന് കാട്ടിയാണ്  ഭാര്യ ഉഷ ചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 
 
മണിച്ചൻ്റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന്  സുപ്രീം കോടതി മെയ് മാസം 20 ന് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാന്‍ നല്‍കിയ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പ് വച്ചിരുന്നു. 

20 വർഷത്തിലധികമായി ജയിലിൽ കഴിയുന്നവരെ വിട്ടയക്കാൻ നേരത്തെ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചിരുന്നു.  ജയില്‍ മോചിതനായ ശേഷം നാല് വർഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കും. ഈ തീരുമാനപ്രകാരം ആണ് മണിച്ചൻ ജയിൽ മോചിതനാകുന്നത്.  

Tags