'മെഡിസെപ്പ്';ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

google news
medisp
 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ്പ് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ . ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. വര്‍ഷം 4800 രൂപയും 18 % ജിഎസ്ടിയുമാണ് ഇന്‍ഷുറന്‍സ് വിഹിതം. ഇതില്‍ ജിഎസ്ടി സര്‍ക്കാര്‍ നല്‍കും. ജൂലൈ മുതല്‍ 500 രൂപ വീതം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി. വര്‍ഷം 3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഇതുവഴി ലഭ്യമാകുക. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഒഴികെ എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് അംഗത്വം നിര്‍ബന്ധമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പങ്കാളിയെയും മാതാപിതാക്കളെയും 25 വയസ്സില്‍ താഴെയുള്ള മക്കളെയും ആശ്രിതരായി ചേര്‍ക്കാം. പെന്‍ഷന്‍കാര്‍ക്ക് പങ്കാളിയെ മാത്രമേ ഉള്‍പ്പെടുത്താനാകൂ. നിലവിലുള്ള രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ കാഷ്ലെസ് ചികില്‍സ നല്‍കും. 

സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളിലെ ഉള്‍പ്പെടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും നിര്‍ബന്ധമായും ചേര്‍ന്നിരിക്കണം. സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അംഗങ്ങളാണ്. മെഡിസെപിലൂടെ ഒപി ചികിത്സയ്ക്കു കവറേജ് ഇല്ല. അതിനാല്‍, കേരള ഗവ. സെര്‍വന്റ് മെഡിക്കല്‍ അറ്റന്‍ഡന്റ് ചട്ടങ്ങള്‍ക്കു വിധേയരായ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലും  സൂപ്പര്‍ സ്‌പെഷല്‍റ്റി ആശുപത്രികളിലും ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് സമ്പ്രദായം തുടരും. 
 

Tags