തിരുവനന്തപുരം: പ്രിയാ വർഗീസിനെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി ആർ.ബിന്ദു. ഹൈക്കോടതി വിധി മാനിക്കുന്നു. നിയമനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കേണ്ടത് കണ്ണൂർ വിസിയെന്നും മന്ത്രി പറഞ്ഞു.
പ്രിയ വർഗീസിന്റെ പിഎച്ച്ഡി കാലം പ്രവർത്തി പരിചയമായി കണക്കാക്കേണ്ടതുണ്ടോ എന്നതിൽ വൈസ് ചാൻസിലർക്ക് എജിയോട് നിയമപദേശം തേടാമായിരുന്നു എന്ന കോടതിയുടെ പരാമർശം ഏതുതരത്തിലും വ്യാഖ്യാനിക്കാമല്ലോ എന്നും മന്ത്രി ചോദിച്ചു.
അതേസമയം, വിധി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് എംവി ജയരാജന്റെ പ്രതികരണം. പ്രൊമോഷൻ സംബന്ധിച്ച് നിലവിലെ നിയമ വ്യവസ്ഥക്ക് ദുർവ്യാഖ്യാനം സൃഷ്ടിക്കുന്ന വിധിയാണ് ഹൈക്കോടതിയുടേതെന്നും ജയരാജൻ പ്രതികരിച്ചു.
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്നാണ് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Comments