പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ കാണാതായ തപാല്‍ വോട്ടുപെട്ടി കണ്ടെത്തി

google news
election ballot
 

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. സ്‌പെഷ്യല്‍ തപാല്‍ വോട്ടു പെട്ടികളില്‍ ഒന്നായിരുന്നു ഇത്. തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ മാറ്റിവെച്ച മൂന്ന് പെട്ടികളില്‍ ഒന്ന് പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്ന് കാണാതെയാവുകയായിരുന്നു.

തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് തപാല്‍ വോട്ടുകളടങ്ങിയ പെട്ടി ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതിനിടെയാണ് പെട്ടികളില്‍ ഒന്ന് കാണാതെ പോയത്. രാവിലെ മുതല്‍ നടത്തിയ തെരച്ചലിനൊടുവിലാണ് പെട്ടി കണ്ടെത്തിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം വിജയിച്ചത്. ഉദ്യോഗസ്ഥന്‍ ബാലറ്റ് കവറില്‍ ഒപ്പ് വെച്ചില്ലെന്ന കാരണം ചൂണ്ടികാട്ടി 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന മുസ്തഫയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന തപാല്‍ വോട്ടുകള്‍ ഹൈക്കോടതിലേക്ക് മാറ്റുന്നതിനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പെട്ടി കാണാനില്ല വിവരം മനസിലായത്.


 


 

Tags