യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ചകൾ ആരംഭിച്ചു. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടതായിട്ടാണ് റിപോർട്ടുകൾ. കൊല്ലപ്പെട്ട യമൻ പൗരൻ തലാലിന്റെ കുടുംബം ദയാധനമായി 50 ദശലക്ഷം യെമന്‍ റിയാല്‍ ആവശ്യപ്പെട്ടു. റമസാന്‍ അവസാനിക്കും മുൻപ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നത്.മോചനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് നിമിഷയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്.
നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനുള്ള നടപടികള്‍ ആണ് നിലവില്‍ പുരോഗമിക്കുന്നത്.നിമിഷയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ജസ്റ്റിസ് കുര്യന് ജോസഫ് നേതൃത്വം നല്‍കുക. കൊല്ലപ്പെട്ട യെമന്‍ പൗരന് തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി ബ്ലഡ് മണി ചര്‍ച്ച നടത്താനായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ അടുത്ത തീരുമാനം.
നിമിഷ പ്രിയയുടെ അമ്മയും എട്ട് വയസ്സുകാരിയായ മകളും യെമനിലേക്ക് പോവാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ്.മരിച്ച തലാലിന്റെ ബന്ധുക്കളോടും അവിടത്തെ ജനതയോടും മാപ്പ് അപേക്ഷിക്കാൻ യെമനിലേക്കു പോകുമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞിരുന്നു. നിമിഷപ്രിയയുടെ മകളുമായി അവരുടെ രാജ്യത്തു ചെന്നു മാപ്പു ചോദിക്കാൻ യാത്രയ്ക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദം തേടിയിട്ടുണ്ട്.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് തലാൽ കൊല്ലപ്പെട്ടത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം..
ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യെമൻകാരിയായ സഹപ്രവർത്തകയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.
Comments