ന്യൂഡൽഹി: ഫിഷറീസ് സർവകലാശാല വി.സി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ കെ. റിജി ജോൺ സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹരജിയിൽ ചാൻസലർക്കും യു.ജി.സിക്കും കോടതി നോട്ടീസയച്ചു. കേസിലെ കക്ഷികളുടെ വിശദമായ സത്യവാങ്മൂലം പരിശോധിച്ച ശേഷം കേസിലേക്ക് കടക്കാമെന്നാണ് കോടതി പറഞ്ഞത്.
വി.സി. ആയി മറ്റാരെയെങ്കിലും നിയമിച്ചാൽ അത് സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2018-ലെ യു.ജി.സി ചട്ടപ്രകാരം രൂപീകരിക്കാത്ത സെർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാൻസലർ ആയി നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. എന്നാൽ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാർഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന ലിസ്റ്റിൽ പെട്ടവയാണ്. അതിനാൽ ഫിഷറീസ് സർവകലാശാലക്ക് യു.ജി.സി ചട്ടം ബാധകമല്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും ഡോ. റിജി ജോണിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും ആവശ്യപ്പെട്ടു. വൈസ് ചാൻസലർ പദവി ഒഴിഞ്ഞുകിടന്നാൽ അത് സർവകലാശാലാ ഭരണത്തെ ബാധിക്കുമെന്ന് ഇരുവരും കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ അതിന് സർക്കാരും ചാൻസലറും ബദൽ ക്രമീകരണങ്ങൾ ഒരുക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.
കാർഷിക സർവകലാശാലകൾക്ക് യു.ജി.സി. ചട്ടം ബാധകമല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് മുതിര്ന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാർഷിക വിദ്യാഭ്യാസവും ഗവേഷണവും സംസ്ഥാന ലിസ്റ്റിൽപെട്ടവയാണ്. അതിനാൽ ഫിഷറീസ് സർവ്വകലാശാലക്ക് യു.ജി.സി. ചട്ടം ബാധകമല്ല. 1998, 2010, 2018 വർഷങ്ങളിലെ യു.ജി.സി. ചട്ടങ്ങളുടെ പരിധിയിൽനിന്ന് കാർഷിക സർവകലാശാലകളെ ഒഴിവാക്കിയിട്ടുണ്ടെന്നും ഗുപ്ത ചൂണ്ടിക്കാട്ടി. അഭിഭാഷക ആനി മാത്യുവും മുൻ വൈസ് ചാൻസലർക്ക് വേണ്ടി ഹാജരായി.
Comments