കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ശിപാർശ. 56 വയസിൽനിന്ന് 58 ആക്കി പെൻഷൻ പ്രായം ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്റ്റാര്‍ ജനറൽ സംസ്ഥാന സർക്കാരിനു കത്ത് നൽകി.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് കത്ത് നൽകിയത്. ചീഫ് ജസ്റ്റീസ് നിയോഗിച്ച ജഡ്ജിമാരുടെ സമിതി പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇവർ നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പെൻഷൻ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെടുന്നത്.
പെന്ഷന് പ്രായം ഉയര്‍ത്തുന്നത് കോടതിയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ വേഗത്തിലാക്കുവാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ശുപാര്‍ശയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. പെന്ഷന് പ്രായം ഉയര്‍ത്തിയാല്‍ ഗസറ്റഡ് റാങ്കിലുള്ള 40 ഉദ്യോഗസ്ഥര്‍ക്കും നോണ്‍ ഗസറ്റഡ് തസ്തികയിലുള്ള നൂറോളം ഉദ്യോഗസ്ഥര്‍ക്കും രണ്ടു വര്‍ഷം സര്‍വീസ് നീട്ടിക്കിട്ടും.
ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ഉള്‍പ്പെടെ പങ്കെടുത്ത സെപ്തംബര്‍ 26ലെ ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചെങ്കിലും പ്രതിഷേധം കടുത്തതോടെ നിര്‍ദേശം പിന്‍വലിക്കേണ്ടി വന്നിരുന്നു.