എൽദോസ് കുന്നപ്പിള്ളി എം എൽ എ യുടെ കേസ് സംഭവങ്ങൾ സിനിമാക്കഥ പോലെയുണ്ടല്ലോ എന്ന് ഹൈക്കോടതി. എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതി ചോദിച്ചത്. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും ഹൈക്കോടതി പറഞ്ഞു.
ആദ്യ പരാതിയിൽ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. ഇല്ലെന്ന പ്രോസിക്യൂഷന്റെ മറുപടിയിൽ ലൈംഗിക പീഡന പരാതി പിന്നീട് അല്ലേ ഉയരുന്നതെന്ന ചോദ്യം കോടതി ആവർത്തിച്ചു. ഇരകൾക്ക് വേണ്ടി നിലനിൽകേണ്ട ആളാണ് എംഎൽഎയെന്നും കോവളം സിഐ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ആദ്യ മൊഴി വായിച്ചാൽ പരസ്പര സമ്മതത്തോടു കൂടി ആണ് ബന്ധപെട്ടത് എന്ന് കൃത്യമായി മനസിലാവും എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.എന്നാൽ ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ നോ പറഞ്ഞാൽ അത് ബലാത്സംഗം തന്നെയെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.
ലൈംഗിക തൊഴിലാളിക്ക് പോലും നോ എന്ന് പറയാൻ അവകാശം ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബലാത്സംഗം, പ്രണയം, പിന്നെയും ബലാത്സംഗം ഇതല്ലേ പ്രോസിക്യൂഷൻ സ്റ്റോറിയെന്ന് കോടതി ചോദിച്ചു. എൽദോസിന് ജില്ലാ ജഡ്ജി ജാമ്യം നൽകിയതിന് മതിയായ കാരണങ്ങൾ ഉണ്ടല്ലോ എന്ന് പറഞ്ഞ കോടതി മൊഴി നൽകാൻ കാല താമസം എന്തുകൊണ്ട് ഉണ്ടായി എന്ന് പരാതിക്കാരി വെളിപ്പെടുത്തിയോ എന്ന ചോദ്യവും പ്രോസിക്യൂഷനോട് ചോദിച്ചു. സാഹചര്യം കൂടി പരിശോധിക്കണം എന്നാണ് ഈ വാദത്തോട് കോടതി പ്രതികരിച്ചത്. ഒരു തവണ ക്രൂര ബലാൽസംഗത്തിന് ഇരയായിട്ടും സോമതീരത്ത് അടുത്ത നാല് പ്രാവശ്യം എന്തിന് പോയെന്ന് കോടതി ചോദിച്ചു.
Comments