തിരുവനന്തപുരം: ഭവന നിർമാണ ബോർഡ് നിർത്തലാക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശത്തിനെതിരെ മന്ത്രിസഭായോഗത്തിൽ വിമർശനം. റവന്യൂ മന്ത്രി കെ.രാജൻ ചീഫ് സെക്രട്ടറി വി.പി. ജോയിക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തി. ചീഫ് സെക്രട്ടറി വലിയ തീരുമാനങ്ങൾ ഒറ്റയ്ക്ക് എടുക്കരുതെന്നും ഇവിടെ സർക്കാർ ഉണ്ടെന്ന് ഓർമിക്കണമെന്നും കെ.രാജൻ പറഞ്ഞു. പ്രശ്നം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റവന്യൂ വകുപ്പിനു കീഴിലാണ് ബോർഡ്.
ഹൗസിംഗ് ബോർഡ് പിരിച്ചു വിടാനുള്ള മിനിറ്റ്സ് തിരുത്തി ഇറക്കാൻ നിർദേശിച്ചിട്ടും നടപ്പാക്കാത്ത ചീഫ് സെക്രട്ടറിയുടെ നടപടിയിലെ അതൃപ്തിയും തണ്ണീർത്തടം നികത്തലും ഭൂമിയുടെ തരംമാറ്റലും വഴി ഖജനാവിലേക്കെത്തിയ തുക വകമാറ്റാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശവുമാണു മന്ത്രി രാജനെ പ്രകോപിപ്പിച്ചത്.
ചീഫ് സെക്രട്ടറിയുടെ നിലപാടിലെ അതൃപ്തിക്കെതിരേ ആഞ്ഞടിച്ച മന്ത്രി കെ.രാജനെ, ഒരു ഘട്ടത്തിൽ തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചിട്ടും മുഴുവൻ അതൃപ്തിയും പരസ്യമാക്കിയ ശേഷമാണു റവന്യു മന്ത്രി സീറ്റിലിരുന്നത്. മന്ത്രിസഭയിൽ പങ്കെടുത്ത സിപിഐയുടേത് അടക്കമുള്ള മറ്റു മന്ത്രിമാരാരും അഭിപ്രായം പറഞ്ഞില്ല.
ബോർഡ് പ്രവർത്തനം നിർത്തുന്നതിനെക്കുറിച്ചു പരിശോധിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. ബോർഡ് നഷ്ടത്തിലാണെന്നും വരുമാനമില്ലെന്നും ധനകാര്യ അഡി.ചീഫ് സെക്രട്ടറി റിപ്പോർട്ടും നൽകി. പ്രവർത്തനം നിർത്താൻ ഭരണപരിഷ്കാര കമ്മിഷനും നേരത്തെ നിർദേശിച്ചിരുന്നു.
1971ലാണ് ഭവന ബോർഡ് രൂപീകരിച്ചത്. സർക്കാരിന്റെ പ്രധാന പദ്ധതികളെല്ലാം നടപ്പിലാക്കിയത് ബോർഡാണ്. 8000 കോടിയാണ് ആസ്തി. പദ്ധതികൾ സർക്കാർ ഏൽപ്പിക്കാത്തതാണ് പ്രതിസന്ധി. നിലവിലെ 195 ജീവനക്കാർക്ക് കൃത്യമായ ശമ്പളമില്ല.
Comments