തിരുവനന്തപുരം: നിയമനക്കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്. ഈ മാസം 19നാണ് യോഗം ചേരുക. ശനിയാഴ്ച വൈകിട്ട് 4ന് കൗണ്‍സില്‍യോഗം ചേരുമെന്ന് മേയര്‍ വ്യക്തമാക്കി.
പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആവശ്യപ്രകാരമാണ് തീരുമാനം. ഈ മാസം 22ന് കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കത്ത് നല്‍കിയിരുന്നു. ഇതിനു രണ്ടു ദിവസം മുമ്പ് യോഗം വിളിക്കാന്‍ മേയര്‍ തീരുമാനിക്കുകയായിരുന്നു.
കത്ത് വിവാദത്തില്‍ തദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് മേയര്‍ ആര്യാ രാജേന്ദ്രനും കോര്പ്പറേഷന് സെക്രട്ടറിക്കും നോട്ടീസയച്ചു. ഈ മാസം 20ന് മുമ്പ് രേഖാമൂലം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മേയര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീര്‍ഷാ പാലോട് നല്കിയ പരാതിയിലാണ് നടപടി.
അതേസമയം വിജിലന്‍സ് കൂടുതല്‍ കോര്പറേഷന് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും മേയര്‍ ആര്യാ രാജേന്ദ്രന്റേയും ഡി.ആര്.അനിലിന്റേയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരനും മുന്‍ കൗൺസിലറുമായ ജി.എസ്.ശ്രീകുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഇരുവരുടേയും മൊഴിയെടുത്തത്.
കത്തുകള്‍ക്ക് പിന്നില്‍ അഴിമതിയുണ്ടോയെന്നതാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കോര്പ്പറേഷന് നിയമനങ്ങളില്‍ സ്വജനപക്ഷപാതവും ഗുരുതരമായ അഴിമതിയും നടക്കുന്നെന്നാണ് പരാതിക്കാരന് ജി.എസ്.ശ്രീകുമാര്‍ മൊഴി നൽകിയത്.
Comments