കോഴിക്കോട്: കൂട്ട ബലാത്സംഗ കേസില്‍ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പൊലീസ് ഇന്‍സ്പെക്ടര്‍ പി.ആര്.സുനു അവധിയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ തിരികെ ജോലിക്ക് ഹാജരായതോടെയാണ് അവധിയില്‍ പോകാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടറായ സുനുവിന് നിര്‍ദേശം നല്‍കിയത്.
ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് പി.ആര്.സുനു ജോലിയില്‍ തിരികെ പ്രവേശിച്ചത്. വിവാദമായതോടെ അവധിയില്‍ പോകാന്‍ പൊലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശമെത്തി. ഇതോടെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ സുനുവിനോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. പത്ത് ദിവസത്തേക്കാണ് അവധി. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തൃക്കാക്കര പൊലീസ് ചാലിയത്തെ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെത്തി സുനുവിനെ കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരിയായ യുവതിയെ അറിയില്ലെന്നും സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ് ചുമതല ഏറ്റെടുത്തതെന്നും കേസിലെ മൂന്നാം പ്രതിയായ സുനു നേരത്തെ പറഞ്ഞിരുന്നു.
ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൻ ഇൻസ്പെക്ടർ പി ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ് ഇയാള്‍. നിലവിൽ അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുനു സേനയിൽ തുടർന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടിക്കുള്ള നീക്കം.
തൃക്കാക്കരയിൽ അടുത്തിടെ രജിസ്റ്റർ ചെയ്ത കൂട്ടബലാത്സംഗം കേസിലും സുനു ആരോപണവിധേയനായതോടെയാണ് ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥൻ സേനയിൽ തുടരുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വകുപ്പ് തല അന്വേഷണങ്ങളിൽ ചെറുവും വലതുമായ അച്ചടക്ക നടപടികള്‍ നേരിട്ടെങ്കിലും കടുത്ത നടപടിയിലേക്ക് കടന്നില്ല. തൃക്കാക്കര കേസിൽ സുനു സംശയ നിഴലിലാണെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ സുനു റിമാൻഡിൽ കഴിഞ്ഞിരുന്നു. സുനുവിനെതിരായ ക്രിമിനൽ കേസുകള്‍ കോടതിയുടെയും പരിഗണനയിലാണ്. ക്രിമിനൽ കേസിൽ പ്രതിയായാലും ശിക്ഷിച്ചാൽ മാത്രമേ സർവ്വീസിൽ നിന്നും പിരിച്ചുവിടുകയുള്ളൂ എന്ന പഴുത് ഉപയോഗിച്ചാണ് സുനു പൊലീസിൽ തുടരുന്നത്.
Comments