തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വിപി സാനു. ആരിഫ് മുഹമ്മദ് ഖാൻ പാൻമസാല ചവച്ചുകൊണ്ടാണു മാധ്യമങ്ങളെ കാണുന്നതെന്നും രാജ്ഭവനിൽ എക്സൈസ് വകുപ്പ് പരിശോധന നടത്തണമെന്നും വി പി സാനു ആവശ്യപ്പെട്ടു.
“പാൻ മസാല കേരളത്തിൽ നിരോധിച്ചതാണ്. ഗവർണർ കൃത്യമായി നിയമം ലംഘിക്കുന്നുവെന്നു വ്യക്തമാണ്.”– സാനു പറഞ്ഞു.
പാൻമസാല ഉപയോഗിച്ചാണ് ഗവർണർ മാധ്യമങ്ങളെ കാണുന്നത്. പാൻമസാലയുടെ അംബാസഡറായി ഗവർണർ മാറി. ജനങ്ങളെ വെല്ലുവിളിക്കുന്ന ഗവർണറെ കേന്ദ്രം തിരിച്ചു വിളിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
അതേസമയം ഗവർണറെ കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ ഓർഡിനൻസ് പുറപ്പെടുവിക്കാനൊരുങ്ങുകയാണ് സർക്കാർ. വിവിധ സർവ്വകലാശാലകൾക്ക് പ്രത്യേകം ചാൻസലര്‍മാരെ നിയമിക്കാനാണ് ഓർഡിനൻസിലെ വ്യവസ്ഥ. മന്ത്രിസഭ പാസാക്കിയ ഓർഡിൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭ വിളിക്കാനാണ് സർക്കാർ ആലോചന. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കരുത്ത് പകരുന്ന തീരുമാനമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. എന്നാൽ സർക്കാർ തീരുമാനത്തെ എതിർക്കുമെന്ന് പ്രതിപക്ഷം നിലപാടെടുത്തു.
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി പകരം മന്ത്രിമാരെയോ വിദഗ്ധരെയോ നിയമിക്കാമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരിന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നിയമവകുപ്പ് തയ്യാറാക്കിയ കരട് ഓർഡിനൻസാണ് ഇന്നത്തെ മന്ത്രിസഭയോഗം പരിഗണിച്ചത്.
Comments