തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ മന്ത്രിസഭാ ഉപസമിതിയുമായുള്ള ലത്തീൻ അതിരൂപതയുടെ ചർച്ച പരാജയം. സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് ഫാദർ യൂജിൻ പെരേര പറഞ്ഞു. എന്നാൽ സമരം എന്തിനെന്ന് മനസിലാകുന്നില്ലെന്നാണ് മന്ത്രി വി.അബ്ദിറഹിമാന്റെ നിലപാട്.
ഒരു കാര്യത്തിലും യോഗത്തിൽ കൃത്യമായ തീരുമാനം ആയില്ലെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്നതാണെന്നും യൂജിൻ പെരേര കുറ്റപ്പെടുത്തി. നിവേദനങ്ങൾ ഫയലിൽ മാത്രമാകുകയാണ്. സമരം സംസ്ഥാന വ്യാപകമാക്കുമെന്നും മൂലമ്പള്ളിയിൽ നിന്ന് ആദ്യഘട്ടസമരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമരം സംസ്ഥാനവ്യാപകമാക്കും. കൊച്ചി ചെല്ലാനത്തുനിന്ന് സമരം തുടങ്ങുകയെന്നും സമരസമിതി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധിയില്‍ സര്‍ക്കാരിന് നിലപാടില്ലെന്നും സമരക്കാർ വിമര്‍ശിച്ചു.
മന്ത്രിസഭാ ഉപസമിതിയുമായുള്ള യോഗത്തിൽ മന്ത്രിമാരെ ലത്തീൻ അതിരൂപത പ്രതിഷേധം അറിയിച്ചു. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ സമരം കടുക്കുകയാണ്. മുല്ലൂരിലെ തുറമുഖ കവാടത്തിന് മുന്നിലും ബിഷപ്പുമാർ ഇന്ന് ഉപവാസ സമരം തുടങ്ങിയിരുന്നു. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ, ബിഷപ്പ് ഡോ. സൂസെപാക്യം, സഹായ മെത്രാൻ ഡോ. ആർ ക്രിസ്തുദാസ് എന്നിവരടക്കം ആറ് പേരാണ് ആദ്യദിനം ഉപവാസ സമരമിരുന്നത്. ഒരു ഘട്ടത്തിലും ലത്തീൻ അതിരൂപത തുറമുഖത്തെ പിന്തുണച്ചിട്ടില്ലെന്ന് ബിഷപ്പ് സൂസെപാക്യം പറഞ്ഞു.
പാളയം ഇമാം വി.പി സുഹൈബ് മൗലവി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കൊല്ലം രൂപത മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശേരിയിലും ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ ഡോ തോമസ് തറയിലും പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തിയിരുന്നു.
അതേസമയം തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്പോൾ സമരം തുടരുന്നത് ശരിയല്ല. മുഖ്യമന്ത്രി ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.
Comments