എറണാകുളം: യൂട്യൂബർ സൂരജ് പാലാക്കാരൻ റിമാന്റിൽ. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് വ്ളോഗർ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തത്. SC/ST വിഭാഗക്കാർക്കുള്ള പ്രത്യേക കോടതിയാണ് റിമാന്റ് ചെയ്തത്. സൂരജ് നൽകിയ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വ്ലോഗർ സൂരജ് പാലാക്കാരനെ എറണാകുളം എസിപി അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ എറണാകുളം എസിപിക്ക് മുൻപാകെ ഹാജരായ സൂരജ് പാലാക്കാരനെ ഉച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയെ ബഹുമാനിക്കുന്നുവെന്നും തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നമായിരുന്നു സൂരജ് പാലാക്കാരന്റെ പ്രതികരണം. സ്ത്രീത്വത്തെ അപമാനിച്ചതിനും, ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. എസ് സി എസ് ടി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.
ഇടുക്കി സ്വദേശിയായ യുവതി ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് വ്ലോഗിലൂടെ സൂരജ് പാലാക്കാരൻ ഇവരെ അധിക്ഷേപിച്ചത്. വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ചാണ് ക്രൈം പത്രാധിപർ നന്ദകുമാറിനെതിരെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ യുവതി പരാതി നൽകിയിരുന്നു. അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു. കഴിഞ്ഞ മെയ് 27ന് കൊച്ചി ടൗൺ പൊലീസിൽ പരാതി നൽകി. ഈ പരാതി വ്യാജമാണെന്ന് ആരോപിച്ചാണ് സൂരജ് പാലാക്കാരൻ യൂട്യൂബ് വീഡിയോ പുറത്തുവിട്ടത്. യുവതിയെ പരസ്യമായി അപമാനിച്ച് കൊണ്ടുള്ള ഈ വീഡിയോ, നാല് ലക്ഷത്തിലധികം പേർ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അടിമാലി സ്വദേശിനി പൊലീസിനെ സമീപിച്ചതും പരാതി നൽകിയതും.
Comments