ഗൂഡല്ലൂര്‍: നീലഗിരിയില്‍ പുലിയുടെ ആക്രമണത്തില്‍ 3 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്.ഗൂഡല്ലൂര്‍ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്ബോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, തിരുവനന്തപുരം പൊൻമുടിയില് ചുറ്റുമതില്‍ ഇല്ലാത്തതു കാരണം പുലിപ്പേടിയില്‍ കഴിയുന്ന പൊൻമുടി ഗവ. യു.പി സ്കൂളിലെ 42 കുട്ടികളുടെയും എട്ട് അധ്യാപകരുടെയും ആശങ്കയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. തിരുവനന്തപുരം ജില്ലാ കളക്ടര്‍ പരാതി പരിശോധിച്ച് മൂന്ന് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
സ്കൂളിന് 2.25 ഏക്കര്‍ ഭൂമി ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ വനം വകുപ്പിന്റെ കണക്കില്‍ 48 സെന്റ് മാത്രമാണുള്ളത്. സ്കൂള്‍ നിര്‍മ്മിച്ചപ്പോള്‍ രണ്ടുവശങ്ങളില്‍ മാത്രം മതില് നിര്‍മ്മിച്ചു. ബാക്കി രണ്ടു വശങ്ങളില് നിന്നു കാട് വളര്‍ന്ന് സ്കൂളിലേക്ക് കയറി. ഇവിടം തങ്ങളുടെ സ്ഥലമാണെന്നും മതില് കെട്ടാനാകില്ലെന്നും വനം വകുപ്പ് പറയുന്നു. എന്നാല്‍ വില്ലേജ് റെക്കോര്‍ഡില്‍ രണ്ടേകാല്‍ ഏക്കര്‍ സ്ഥലം സ്കൂളിനുണ്ട്. സ്കൂളിന് സമീപമുള്ള അടിക്കാടെങ്കിലും വെട്ടിയില്ലെങ്കില്‍ പതുങ്ങിയിരിക്കുന്ന പുലി ചാടി വീഴുമെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. സ്കൂളിലെ പാചകകാരി പുലിയെ കണ്ടിട്ടുണ്ട്. ചെന്നായയും കാട്ടാനയും സ്കൂളിലെ സ്ഥിരം സന്ദര്‍ശകരാണ്. കുട്ടികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും പേടി കൂടാതെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണിപ്പോള്‍.