തിരുവനന്തപുരം: കരമന നിറമണ്‍കരയില്‍ സർക്കാർ ജീവനക്കാരനെ മർദിച്ച പ്രതികളെ തിരിച്ചറിഞ്ഞു. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്കർ , അനീഷ് എന്നിവരാണ് പ്രതികൾ. ഇരുചക്ര വാഹനത്തിന്റെ ഹോൺ മുഴക്കിയെന്ന് ആരോപിച്ചായിരുന്നു മർദനം. പ്രതികൾ ഒളിവിലാണ് .
ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലാണ് സംഭവം. ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചായിരുന്നു കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മർദ്ദിച്ചത്. ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ വാഹനം തകർക്കുകയും നിലത്തിട്ട് മർദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപ് പറയുന്നു.
മര്‍ദനമേറ്റ പ്രദീപിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. പരിക്കേറ്റ പ്രദീപ് സംഭവം നടന്ന ചൊവ്വാഴ്ച കരമന സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ഒടുവിൽ ഇന്ന് രാവിലെ സി സി ടി വി ദൃശ്യങ്ങൾ സഹിതം വാർത്ത വന്നതോടെയാണ് പൊലീസ് അനങ്ങിയത്. പ്രതിള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.