പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. 19-ാം സാക്ഷി കക്കിയും കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി. ഒരാഴ്ചയ്ക്കിടെ കൂറുമാറുന്ന മൂന്നാമത്തെ സാക്ഷിയാണ് കക്കി.
മധുവിനെ പ്രതികള്‍ മര്‍ദിക്കുന്നത് കണ്ടുവെന്നാണ് കക്കി മൂപ്പന് നേരത്തെ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ശനിയാഴ്ച നടന്ന വിസ്താരത്തിനിടെ പോലീസിന്റെ സമ്മര്‍ദം മൂലമാണ് താന്‍ ഇങ്ങനെ മൊഴി നല്‍കിയതെന്നായിരുന്നു കക്കി മൂപ്പന് കോടതിയില്‍ പറഞ്ഞത്.
കഴിഞ്ഞദിവസം കേസിലെ 18-ാം സാക്ഷിയായ കാളിമൂപ്പനും കൂറുമാറിയിരുന്നു. ഇതുവരെ ഒമ്പത് സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. കൂറുമാറിയവരില്‍ വനംവകുപ്പിന്റെ താത്കാലിക വാച്ചര്‍മാരുമുണ്ട്. ഇവരെയെല്ലാം വനംവകുപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത്.
അതേസമയം മധു വധക്കേസിൽ കൂറുമാറിയവർക്കെതിരെ മധുവിന്റെ അമ്മ മല്ലി കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികൾ മൊഴിമാറ്റിയിട്ടുള്ളത്. ഇക്കാര്യം അന്വേഷിക്കാൻ പോലീസിന് നിർദേശം നൽകണമെന്നും മല്ലി ആവശ്യപ്പെട്ടുന്നു. മണ്ണാർക്കാട് മുൻസിഫ് കോടതിയിലാണ് മല്ലി പരാതി നൽകിയത്.
Comments