തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
ആശുപത്രിയിലെ എല്ലാ ജീവനക്കാരും ഐഡി കാർഡ് നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം നിലവിലെ സുരക്ഷ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. ഇപ്പോഴത്തെ സജ്ജീകരണങ്ങൾ പരിശോധിക്കണം. ആവശ്യമുള്ള ഇടത്ത് പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെ സുരക്ഷക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം.
ആശുപത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ ആഭ്യന്തര സമിതിയും നേരത്തേ രൂപികരിച്ചിരുന്നു. നാലംഗ സമിതിയെ ആണ് നിയോഗിച്ചിട്ടുള്ളത്. ആർഎഒ, നഴ്സിംഗ് ഓഫിസർ, സുരക്ഷാ തലവൻ, ഫോറൻസിക് വിദഗ്ധൻ എന്നിവർ ആണ് സമിതി അംഗങ്ങൾ. ഇവർ തയാറാക്കുന്ന റിപ്പോർട്ട് സർക്കാരിന് കൈമാറും. നിലവിലെ സുരക്ഷാ രീതി പുനഃപരിശോധിക്കാനാണ് തീരുമാനം. ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിലും നടപടി ഉണ്ടാകും.
മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും യുവതി തട്ടികൊണ്ടുപോയത്. കുട്ടിയെ കടത്താന്‍ ശ്രമിച്ച കളമശ്ശേരി സ്വദേശിനിയായ നീതുവിനെ കോട്ടയം ആശുപത്രിക്ക് സമീപമുളള ഹോട്ടലില്‍ നിന്ന് മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെ സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍.
Comments