തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങാനുള്ള നീക്കത്തിനെതിരേ കടുത്ത പ്രതിഷധമുണ്ടായെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.ആർ.ടി.സി. എന്നാൽ ഡിപ്പോകൾ ഇതിനായി നൽകില്ലെന്ന് കെ.എസ്.ആർ.ടി.സി സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.
ഉപയോഗിക്കാതെ കിടക്കുന്ന 16 സ്ഥലങ്ങളാണ് ഇതിന് അനുവദിക്കുക. അംഗീകൃത യൂണിയനുകളുമായി സിഎംഡി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ഉപയോഗിക്കാത്ത കെഎസ്ആർടിസി കെട്ടിടങ്ങൾ ബെവ്കോയ്ക്കു കൈമാറും. ബെവ്കോയുമായി സഹകരിച്ചാകും ഔട്ട്ലെറ്റുകൾ നിർമിക്കുക. കെട്ടിടങ്ങളുടെ വാടക കെഎസ്ആർടിസിക്ക് ലഭിക്കുമെന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ ഈഞ്ചക്കൽ, കോഴഞ്ചേരി എന്നിങ്ങനെ തെരഞ്ഞെടുത്ത സ്ഥലങ്ങളാണ് ഔട്ടലെറ്റ് ആരംഭിക്കുവാൻ നൽകുക. ഈ സ്ഥലങ്ങളിൽ ഡിപ്പോകളോ മറ്റ് സ്ഥാപനങ്ങളോ നിലവിൽ പ്രവർത്തിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ഇതര വരുമാനം കൂട്ടാനാണ് ഇത്തരത്തിലുള്ള നടപടിയിലേക്ക് കെ.എസ്.ആർ.ടി.സി കടക്കുന്നത്.
അതേസമയം ഡിപ്പോകളിൽ ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങാനല്ല കെ.എസ്.ആർ.ടി.സിയുടെ തീരുമാനമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും വ്യക്തമാക്കി. പണമില്ലാതെ എങ്ങനെ കെ.എസ്.ആർ.ടി.സി മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.
Comments