കൊച്ചി: ലക്ഷദ്വീപ് സ്വദേശിയും സിനിമ പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹ പരാതിയുമായി യുവമോര്‍ച്ച. കഴിഞ്ഞദിവസം കേരളത്തിലെ ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത ഐഷ സുൽത്താന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് എതിരെ നടത്തിയ പരാമർശം ആണ് പരാതിക്ക് ആധാരം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഐഷ സുൽത്താനയ്ക്ക് എതിരെ പരാതി.
യുവമോര്‍ച്ച പാലക്കാട് അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പരാതി നല്‍കിയിരിക്കുന്നത്.
‘ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത്’ എന്നായിരുന്നു പരാമര്‍ശം.
എന്നാല്‍, രാജ്യത്തെയോ സര്‍ക്കാറിനെയോ അല്ല പ്രഫൂല്‍ പട്ടേലിനെ ഉദ്ദേശിച്ചാണ് താന്‍ പരാമര്‍ശം നടത്തിയതെന്ന് ഐഷ സുല്‍ത്താന വ്യക്തമാക്കി. ഒരു വര്‍ഷത്തോളം ഒറ്റ കോവിഡ് പോലും റിപ്പോര്‍ട്ട് ചെയാതിരുന്ന ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലും കൂടെ വന്നവരില്‍ നിന്നുമാണ് വൈറസ് നാട്ടില്‍ വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ് പ്രഫുല്‍ പട്ടേലിനെ ബയോവെപ്പന്‍ ആയി താരതമ്യപ്പെടുത്തിയതെന്നും അവര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഐഷ സുല്‍ത്താനയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘എന്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നിൽക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ) ഇത് ഇവിടെ പറയാനുള്ള കാരണം എന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ ‘ബയോവെപ്പൻ’ എന്നൊരു വാക്ക് പ്രയോഗിച്ചതിൽ ആണ്. സത്യത്തിൽ ആ ചർച്ച കാണുന്ന എല്ലാവർക്കും അറിയാം ഞാൻ ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണു. പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൻ പൊലെ എനിക്ക് തോന്നി.
അതിന് കാരണം ഒരു വർഷത്തോളമായി 0 കോവിഡ് ആയ ലക്ഷദ്വീപിൽ ഈ പ്രഫുൽ പട്ടേലും ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചത്.
ഹോസ്പിറ്റൽ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കൽ ഡയറക്ടർ പ്രഫുൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുൽ പട്ടേലിനെ ഞാൻ ബയോവെപ്പൻ ആയി കമ്പയർ ചെയ്തു. അല്ലാതെ രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ല.
ചാനലിലെ ടെക്നിക്കൽ ഇഷ്യൂ കാരണം പരസ്പരം പറയുന്ന കാര്യങ്ങളിൽ ശ്രദ്ധക്കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതിൽ ഞാൻ അവസാനം വരെയും പ്രഫുൽ പട്ടേലിനെ തന്നെയാണു പറഞ്ഞോണ്ടിരുന്നത്. അല്ലാതെ എന്റെ രാജ്യത്തെ അല്ല.
കോവിഡ് കേരളത്തിൽ എത്തിയ അന്ന് മുതൽ ഞാൻ ഒരു ദിവസം പോലും റസ്റ്റില്ലാതെ ലക്ഷദ്വീപ് ഗവൺമെന്റിന്റെ കൂടെ നിന്ന് അവരെ സഹായിച്ചിട്ടുണ്ട്. അതിനെ പറ്റി അന്ന് ലക്ഷദ്വീപിലെ യാത്രക്കാരുടെ കാര്യങ്ങൾ നോക്കിയിരുന്ന സർക്കിൾ ഇൻസ്പെക്ടർ എന്നെ പറ്റി പറഞ്ഞൊരു വീഡിയോ ഞാൻ ഇതിന്റെ കൂടെ പോസ്റ്റു ചെയ്യുന്നു.
അന്ന് ഉറക്കം പോലും ഇല്ലാതെ അവിടെ ഇവിടെ കുടുങ്ങി കിടക്കുന്നവരേയും, ഇവാകൂവേഷൻ നടക്കുമ്പോൾ ആ രോഗികളെയും പോയി കൊണ്ട് വന്നു യഥാസ്ഥലത്ത് എത്തിച്ചത് ഗവൺമെന്റിനോടുള്ള എന്റെ ഉത്തരവാദിത്തമായി കണ്ടത് കൊണ്ടാണ് ഒപ്പം ആ നാട്ടിൽ കൊറോണ വരാതിരിക്കാൻ വേണ്ടിയും കൂടിയാണ്.
അന്ന് അത്രയും റിസ്ക് എടുത്ത ഞാൻ പിന്നിട് അറിയുന്നത് പ്രഫുൽ പട്ടേൽ കാരണം കൊറോണ നാട്ടിൽ പടർന്നു പിടിച്ചു എന്നതാണ്. സത്യത്തിൽ നിങ്ങൾ ഒന്ന് മനസ്സിലാക്ക്. ഞാൻ പിന്നെ അദ്ദേഹത്തെ എന്ത് പേരിലാണ് വിളിക്കുക.
Comments