കാസർഗോഡ്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ. സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. പത്രിക പിന്‍വലിക്കാന്‍ ബിജെപി പണം നല്‍കിയെന്ന മൊഴിയില്‍ ഉറച്ച് നില്ക്കുന്നതായി മൊഴി നൽകിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ക്രൈം ബ്രാഞ്ചിനോട് ആവര്‍ത്തിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സുന്ദരയുടെ ഷേണിയിലെ ബന്ധു വീട്ടില്‍ വെച്ചാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ പരാതിക്കാരനായ വി.വി രമേശിന്റെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു.
മഞ്ചേശ്വരത്തെ നാമിനിർദ്ദേശ പത്രിക പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥി കെ. സുന്ദരക്ക് കൈക്കൂലി നൽകിയെന്നാണ് പരാതി. രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .