കാസര്‍കോട്: കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ തള്ളി ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ കെ ശ്രീകാന്ത്. എല്ലാം കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീകാന്ത് പറഞ്ഞു. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിൽ മുസ്ലീംലീഗ്- സിപിഎം ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണം നൽകിയതുകൊണ്ടാണ് സ്ഥാനാർത്ഥിത്വം പിൻവലിച്ചത് എന്ന വാദവും ശ്രീകാന്ത് തള്ളി. പത്രിക പിൻവലിച്ചത് പണം നൽകിയത് കൊണ്ടല്ലെന്നും ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.
മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നൽകിയെന്ന് വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നും കെ സുന്ദര പറഞ്ഞു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര വെളിപ്പെടുത്തി.
നാമനിർദേശ പത്രിക നൽകുന്നതിന്റെ തലേന്നാണ് പണം കിട്ടിയത്. നാമനിർദേശ പത്രിക പിൻവലിക്കുന്ന സമയത്ത് പ്രലോഭനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അന്ന് കെ സുന്ദര മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ലക്ഷം രൂപ വീട്ടിൽ അമ്മയുടെ കൈവശമാണ് ഏൽപ്പിച്ചതെന്നുമാണ് സുന്ദരയുടെ വെളിപ്പെടുത്തൽ.
അതേസമയം, കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ആവശ്യപ്പെട്ടു. നിയമസഭയിലും ഇക്കാര്യം ഉന്നയിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
Comments