കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എംപിക്കെതിരെ കേസ്. മുൻ മന്ത്രി ആർ. എസ്. ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. പ്രേമചന്ദ്രൻ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കൊല്ലം ശക്തികുളങ്ങര പോലീസ് കേസെടുത്തിരിക്കുന്നത്.
ഉണ്ണിയുടെ ചെറുമകളാണ് പരാതിക്കാരി. പ്രേമചന്ദ്രൻ പ്രസിഡന്റായ സംഘടനയുടെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. പ്രേമചന്ദ്രൻ കേസിലെ രണ്ടാം പ്രതിയാണ്. ആർ എസ് പി നേതാവ് കെ പി ഉണ്ണി കൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. മറ്റൊരാളുടെ സ്വത്തിൽ അതിക്രമിച്ചു കടന്നതിനും വധഭീഷണിമുഴക്കിയതിനും സംഘം ചേർന്നതിനുമാണ് പോലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്.
ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ആര്.എസ്. ഉണ്ണിയുടെ കുടുംബവീടും സമീപമുള്ള 11 സെന്റ് സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു ചെറുമക്കളുടെ ആരോപണം. കൃത്യമായ രേഖകള്‍ കാണിച്ചിട്ട് പോലും കെ.പി. ഉണ്ണികൃഷ്ണന് സംഘടനയുടെ ആസ്ഥാനം അവിടെനിന്നും മാറ്റാന്‍ തയ്യാറായില്ലെന്നും വീട്ടിലേക്ക് കയറ്റിയില്ലെന്നും ചെറുമക്കളുടെ പരാതിയില്‍ പറഞ്ഞിരുന്നു.
അതേസമയം കുട്ടികളുടെ പേരിലുള്ള വസ്തു തന്നെയാണിതെന്നും ഒരുകാരണവശാലും അവര്‍ക്കെതിരേ നില്‍ക്കില്ലെന്നും വിഷയത്തില്‍ നേരത്തെ എന്‍.കെ. പ്രേമചന്ദ്രന് പ്രതികരിച്ചിരുന്നു.
Comments