എഐ ക്യാമറയ്ക്ക് 'ക്ലീന്‍ ചിറ്റ്'; ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും

google news
ai cameras

തിരുവനന്തപുരം ∙ എഐ ക്യാമറാ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്റെ അന്വേഷണത്തിൽ ക്ലീൻചിറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങാൻ തീരുമാനം. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാൻ ഗതാഗത വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടു.

ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടിസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങൾ ഇപ്പോൾ ക്യാമറയിൽ പെടുന്നുണ്ട്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട് ലക്ഷം പേർക്കെങ്കിലും പിഴ നോട്ടിസ് അയക്കേണ്ടി വരും. നിലവിൽ 146 ജീവനക്കാരെയാണ് നോട്ടിസ് അയക്കാൻ കെൽട്രോൺ നിയോഗിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് പരമാവധി 25,000 നോട്ടിസ് മാത്രമേ ഒരു ദിവസം അയക്കാനാവൂ. അതിനാൽ 500 ജീവനക്കാരെയെങ്കിലും അധികമായി നിയമിക്കാൻ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. 

ജീവനക്കാർ അധികമാകുന്നതോടെ ചെലവും കൂടും. നോട്ടിസ് അയക്കാനുള്ള ചെലവും അനുവദിച്ചതിനാൽ കൂടുതലാകുമെന്ന് കെൽട്രോണിന് പരാതിയുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അന്തിമധാരണാപത്രത്തിൽ വ്യക്ത വരുത്തും.

Tags