കോഴിക്കോട്: ഉമര്‍ ഫൈസിക്കെതിരായ കേസില്‍ പ്രതിഷേധവുമായി സുന്നി മഹല്ല് ഫെഡറേഷൻ(എസ്.എം.എഫ്). മുസ് ലിം വിശ്വാസങ്ങളോട് മുഖ്യമന്ത്രിക്കും സിപിഎമ്മിനും രഹസ്യമായ നീരസമാണെന്നും ഉമര്‍ ഫൈസിക്കെതിരായ കേസില്‍ നിന്ന് പിന്തിരിയണമെന്നും എസ്.എം.എഫ് വ്യക്തമാക്കി.
നിസ’ അധ്യക്ഷയും സാമൂഹിക പ്രവര്‍ത്തകയുമായ വി.പി സുഹറ നല്കിയ പരാതിയിലാണു ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണു കേസെടുത്തിരിക്കുന്നത്.തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന തരത്തില്‍ ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ ഉമര്‍ ഫൈസി നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. പരാമര്‍ശത്തിനെതിരെയാണ് സുഹറ പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് നടക്കാവ് പൊലീസാണ് ഉമര്‍ ഫൈസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഉമര്‍ ഫൈസിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐ.പി.സി 295എ, 298 പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഒക്ടോബറില്‍ നല്കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടാകുന്നത്. മുക്കം ഉമര്‍ ഫൈസിക്കെതിരായ കേസില്‍ പ്രതിഷേധവുമായി എസ്.വൈ.എസും രംഗത്ത് എത്തിയിരുന്നു. മതനിയമങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചു. കേസില്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു