സിഎം രവീന്ദ്രന്‍ ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല; നിയമസഭാ തിരക്കുകളെന്ന് വിശദീകരണം

cm raveendran life mission

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചെന്നാണ് വിവരം.

കൊച്ചിയിലെ ഓഫിസില്‍ രാവിലെ 10.30ന് എത്താനായിരുന്നു സിഎം രവീന്ദ്രന് ഇഡി നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിഎം രവീന്ദ്രന്‍ നിയമസഭയിലെത്തുകയായിരുന്നു. അതേസമയം, മുമ്പും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ സിഎം രവീന്ദ്രന്‍ ഒഴിഞ്ഞുമാറിയിരുന്നു. 

ലൈഫ് മിഷന്‍ കോഴകേസില്‍ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് നടന്നുവെന്നും ഈ കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ടെണ്ടറില്ലാതെ ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ കോടികള്‍ കമ്മീഷന്‍ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും എല്ലാ ഇടപാടുകളും സിഎം രവീന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്ട്‌സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്.