എം.എൻ സ്മാരക നവീകരണത്തിന് ചോദിച്ച തുക നൽകിയില്ല; സിപിഐ പ്രവർത്തകർ മർദിച്ചെന്ന് പരാതി

തിരുവനന്തപുരം: എം.എൻ.സ്മാരക നവീകരണത്തിന് ഫണ്ട് നൽകാത്തതിന്റെ പേരിൽ സിപിഐ പ്രവർത്തകർ മർദിച്ചതായി വ്യാപാരിയുടെ പരാതി. തിരുവനന്തപുരം പോത്തൻകോട് കട നടത്തുന്ന തമിഴ്നാട് സ്വദേശി മാരിയപ്പന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സിപിഐ ലോക്കൽ കമ്മിറ്റിയംഗവും എഐടിയുസി മേഖലാ ജനറൽ സെക്രട്ടറിയുമായ എം.എം.ഷുക്കൂറിന്റെ നേതൃത്വത്തിൽ നാലംഗസംഘം പിരിവിനെത്തിയത്. മാരിയപ്പൻ 50 രൂപ നൽകി. തുക പോരെന്നും ചോദിക്കുന്ന പണം വേണമെന്നും ആവശ്യപ്പെട്ട് തർക്കവും മർദനവുമായെന്നാണ് പരാതിയിൽ പറയുന്നത്.
പിരിവിനെത്തിയവർ നൽകിയത് 500 രൂപയുടെ കൂപ്പൺ ആയിരുന്നു. എന്നാൽ 50 രൂപയേ തരാൻ നിവൃത്തിയുള്ളൂ എന്ന് പറഞ്ഞ മാരിയപ്പനോട് തട്ടിക്കയറുകയും ചെകിട്ടത്തടിക്കുകയുമായിരുന്നു. മോശം ഭാഷയിൽ അധിക്ഷേപിച്ചെന്നും കടയിലെ സാധനങ്ങൾ തട്ടിത്തെറിപ്പിച്ചെന്നും പരാതിയുണ്ട്.
മർദ്ദനമേറ്റ മാരിയപ്പൻ ആശുപത്രിയിൽ ചികിൽസ തേടി. തുടർന്ന് ഇന്നലെ മാരിയപ്പൻ പോലീസിൽ പരാതി നൽകി. പോത്തൻകോട് പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. അൻപതു വർഷമായി മാരിയപ്പനും കുടുംബവും പോത്തൻകോട് കട നടത്തിവരികയാണ്.
എന്നാൽ, പ്രവർത്തകരെ വ്യാപാരി ചീത്ത വിളിക്കുകയായിരുന്നെന്നും, തർക്കമുണ്ടായതല്ലാതെ മർദിച്ചിട്ടില്ലെന്നുമാണ് സിപിഐയുടെ വിശദീകരണം.