ആറ്റിങ്ങൽ: മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം കഴിയുന്നതോടെ എൽഡിഎഫ് – യുഡിഎഫ് നേതാക്കളുടെ അഴിമതികൾ പുറത്ത് വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പോലെ യുഡിഎഫും കേസ് തേച്ച് മായ്ച്ച് കളയാൻ ശ്രമിച്ചെന്നും കേരള പദയാത്രയോട് അനുബന്ധിച്ച് ആറ്റിങ്ങലിൽ നടത്തിയ വാർത്താസമ്മേള്ളനത്തിൽ അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയും മാത്രമല്ല വി.ഡി. സതീശനും മാസപ്പടിയിൽ പങ്കാളിയാണോ എന്ന് സംശയമുണ്ട്. ലജ്ജയില്ലാതെ കുത്തക മുതലാളിമാരിൽനിന്നു മാസപ്പടി വാങ്ങുന്നവരായി കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കൾ അധപതിച്ചു. മുഖ്യമന്ത്രിയും കുടുംബവും മാസപ്പടി വാങ്ങുന്നത് കൊണ്ടാണ് സർക്കാർ നികുതി കൃത്യമായി പിരിക്കാത്തത്. 25,000 കോടിയുടെ നികുതി കുടിശ്ശിക പിരിക്കാനുണ്ടെന്ന സിഎജി റിപ്പോർട്ട് ഇതിന്റെ ഉദാഹരണമാണ്. 1.72 കോടിയുടെ അല്ല, 96 കോടിയുടെ കണക്കാണ് സിഎംആർഎൽ ആദായനികുതി വകുപ്പിന് നൽകിയത്.
രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും പണം ലഭിച്ചു. പരിസ്ഥിതി കൊള്ള നടത്താനാണ് ഇവർ കൂട്ടുനിന്നത്. കേരളത്തെ അഴിമതിയിൽനിന്നു രക്ഷിക്കാൻ മോദിക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് ജനങ്ങൾക്ക് ഉറപ്പായി. മാസപ്പടി അഴിമതി ഒത്തുതീർപ്പാകും എന്നാണ് കോൺഗ്രസ് ആവർത്തിച്ചത്. വിഷയം നിയമസഭയിൽ എത്താതിരിക്കാൻ പ്രതിപക്ഷ നേതാവ് ഒത്തുകളിച്ചു. എസ്എഫ്ഐഒ അന്വേഷണം പുറത്തു വരുന്നവരെ കോൺഗ്രസ് മൗനം പാലിച്ചു.
എൽഡിഎഫും യുഡിഎഫും പരസ്പര ധാരണയിലാണ് പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയന്റെ അടിമക്കണ്ണായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാറി. ഇത്രയും ഗതികെട്ട അവസ്ഥ ഒരു സിപിഎം സെക്രട്ടറിക്കും ഉണ്ടായിട്ടില്ല. പാർട്ടിക്കാരുടെ കുടുംബ സ്വത്ത് ഓഡിറ്റ് വിധേയമാക്കണമെന്ന് പാലക്കാട് പാർട്ടി പ്ലീനത്തിൽ തീരുമാനിച്ചതാണ്. കോടിയേരി ബാലകൃഷ്ണന്റെ വിഷയത്തിൽ ഇല്ലാത്ത തരത്തിൽ പിണറായി വിജയന് വേണ്ടി പിന്തുണ നൽകുന്നത് അഴിമതി പണം പാർട്ടിക്കു ലഭിക്കുന്നതിനാലാണ്. കരിവന്നൂരിൽ അഴിമതിപ്പണം 32 പാർട്ടി അക്കൗണ്ടിലേക്കാണ് പോയത്.
വീണാ വിജയന്റെ കമ്പനി കള്ളപ്പണം വെളുപ്പിക്കാനുള്ള കള്ള ഷെൽ കമ്പനിയാണ്. കൈകൾ ശുദ്ധമെങ്കിൽ എന്തിന് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കണം? കെഎസ്ഐഡിസി 27 ലക്ഷം രൂപ വക്കീലിന് നൽകി എന്തിന് സുപ്രീം കോടതയിൽ പോകണം? കൈകൾ ശുദ്ധമാണെന്നു പറയുന്ന മുഖ്യമന്ത്രിക്ക് മടിയിൽ കനം ഉണ്ട്. അതിനാലാണ് ഇത്രയും പണം നൽകി നിയമ യുദ്ധം നടത്തുന്നത്.
ഡൽഹിയിലെ കേന്ദ്ര വിരുദ്ധ സമരം നനഞ്ഞ പടക്കമായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് കേന്ദ്ര സർക്കാരിനെതിരെ സർക്കാർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തോട് യുഡിഎഫ് ഒത്തുകളിച്ചു. കേന്ദ്രസർക്കാർ കഴിഞ്ഞ 10 വർഷം കൊണ്ട് സംസ്ഥാനത്തിന് നൽകിയ തുകയെ കുറിച്ച് ധവളപത്രം ഇറക്കാൻ ധനമന്ത്രിയോട് ബിജെപി നിരവധി തവണ ആവശ്യപ്പെട്ടതാണ്. എന്നാൽ അതിന് തയ്യാറാകാതെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് സർക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റെ എസ്.ആർ.എ.അജി, ബിജെപി നേതാക്കളായ എസ്. സുരേഷ്, തോട്ടയ്ക്കാട് ശശി, വക്കം അജിത്, മണ്ഡലം പ്രസിഡന്റ് ആറ്റിങ്ങൽ സന്തോഷ് എന്നിവർ പങ്കെടുത്തു.